Sunday, December 5, 2010

അപൂര്‍ണ്ണ

www.malayaalam.com (December 2010)

ഒരു കൂറ്റന്‍ കാരാഗൃഹത്തിലെ
ചികിത്സാലയത്തില്‍ പതിനൊന്നു വര്‍ഷം നേഴ്സായി ജോലിചെയ്തവള്‍. അള്ളിപ്പിടിച്ച്‌ കുമ്പസാരിക്കാന്‍ കിട്ടിയ കല്‍ത്തുറുങ്കിലെ ഇരുമ്പുകമ്പികളില്‍ തലതല്ലി നെറ്റിയില്‍ നിണമണിഞ്ഞ കുറേ ബഹിഷ്കൃതരുടെ
കേസ്പേപ്പറുകളുമായി ഇടനാഴികകള്‍ താണ്ടിയവള്‍. പാദങ്ങളേക്കാള്‍ തളര്‍ച്ച ബാധിച്ച മനസ്സുമായി ഒടുക്കം ആ തടങ്കല്‍പ്പാളയത്തിലെ ആതുരസേവനം വിട്ടു പുറംപൂകാന്‍ ബദ്ധപ്പെട്ട ഒരു ചിത്രകാരി. യാഥാസ്ഥിതിക കുടുംബം അടിച്ചേല്‍പിച്ച അതികൃത്യതയുടെ
ചുറ്റുവേലി തള്ളിമാറ്റി പുറത്തു കടന്നവള്‍. ആയ എന്ന്‌ അവഹേളിച്ചും, പൊന്നുരച്ചു നോക്കിയും, ജാതകത്താളുകള്‍ തിരിച്ചും മറിച്ചും കുടഞ്ഞും, കണ്ണടക്കീഴിലൂടെ മഷിയിട്ടു നോക്കിയും അസാധുവാക്കപ്പെട്ട ഒരു പെണ്ണുരുപ്പടി. ഉയിരിന്റെ പൊരുള്‌ കാത്തിരുന്നു മടുത്തവള്‍. അപൂര്‍ണ്ണ.
കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പി നിന്ന ചുണ്ടുകളുമായി കൈലേസ്‌വീശിക്കാണിച്ചു കൊണ്ട്‌, വിമാനം താഴ്ത്തിക്കൊടുത്ത പടവുകള്‍ കയറി ആ ധിക്കാരിപ്പെണ്‍കൊടി ഒടുവില്‍ നാടുകടന്നു...

വിദേശം പൂകി, പുത്തന്‍ പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടിരിക്കെ അവളുടെ ജാതകത്താളുകളിലൊരിടത്ത്‌ കുറിച്ചിടപ്പെട്ട നിര്‍ണ്ണായകമായ സ്വകാര്യജീവിതത്തി ലേക്ക്‌ ഒരു തല്‍ക്കുറിയുമില്ലാതെ മറ്റൊരാള്‍ കടന്നു ചെന്നു- ഡോക്ടര്‍
ഡെനിസ്‌ കളഗന്‍. മിനുക്കിയ ചെമ്പു തകിടിന്റെ തിളക്കം പൂണ്ട മുടി പകുതിയും മുപ്പത്തഞ്ചാം വയസ്സി ല്‍തന്നെ കൊഴിഞ്ഞു. മധുരനാരങ്ങയുടെ നിറമുള്ള, വസൂരിക്കല വീണു പരുത്ത മുഖം പക്ഷെ അയാള്‍ പുഞ്ചിരിയില്‍ പൊതിയുമായിരുന്നു. വയസ്സിന്റെ ഒന്നര മടങ്ങ്‌ പരുവം പ്രദര്‍ശിപ്പിച്ച ആ ഭിഷഗ്വരന്റെ സഹജഗുണം ആസ്പത്രി വാര്‍ഡുകളില്‍ പുഴയായി ഒഴുകി. പൗരസ്ത്യ യുവതിയായ ഒരു നേഴ്സിന്റെ ഹൃദയത്തില്‍ ആ ഒഴുക്കിന്റെ കുഞ്ഞലകള്‍ നുര കുത്തിക്കയറി. അംഗലാവണ്യം തികഞ്ഞ കറുത്ത മേനിയിലും അളകങ്ങള്‍ സുലഭമായ ചുരുള്‍മുടിയിലും കരിമീന്‍ മിഴികളിലും മയങ്ങിയിട്ടോ, ആസ്പത്രി ലോബി അലങ്കരിച്ച അവളുടെ ആതുരന്‍ എന്ന എണ്ണഛായാ ചിത്രത്തിന്റെ ആരാധകനായിട്ടോ അവളുടെ ജീവിതത്തിലേക്ക്‌ ആവേശപൂര്‍വ്വം കടന്നുചെന്നു, ഐറിഷ്‌ യുവാവായ ഡോകര്‍ കളഗന്‍. അയാളുടെ വിവാഹാഭ്യര്‍ത്തന വരദാനമായെടുത്ത്‌ അവള്‍ പിന്നിട്ട ജീവിതം ഐശ്വര്യപൂര്‍ണ്ണമെന്ന ജനസമ്മതി നേടി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്‌ ഒരു മാതൃകയായ ഇണയാണെന്ന്‌ സുഹൃദ്‌വലയത്തിന്റെ പുകഴ്പ്പും.
യുവമിഥുനങ്ങളില്‍ അങ്കുരിക്കാറുള്ള അഭിനിവേശത്താല്‍ പ്ലാറ്റിനം ക്രെഡിറ്റ്‌ കാര്‍ഡുകളി ലൂടെ ആര്‍ഭാടപൂര്‍വ്വം തള്ളിനീക്കപ്പെട്ട നാളുകളായിരുന്നു പിന്നീട്‌. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്ലോബ്‌-ട്രോട്ടേര്‍സ്‌ എന്ന ഖ്യാതിയുമുണ്ടായി.
- ആംസ്റ്റര്‍ഡാം, ബുഡാപെസ്റ്റ്‌, പ്രാഗ്‌, റോം ... ഷാങ്ങ്ഗ്രീലാ, റീജന്റ്‌, ഇംപീരിയല്‍, മാന്‍ഡരിന്‍
...
പേരുകള്‍ കൊണ്ട്‌ മാത്രം പൂരിതമാവാത്ത നഗരങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും. നക്ഷത്ര ഖചിതമായ വാടകമുറികളില്‍ പങ്കിടാന്‍ മണിമെത്തകള്‍. രതിമൂര്‍ച്ചയില്‍ കറുത്തതും വെളുത്തതുമായ രണ്ടു തൂവലുകളായി പൊങ്ങിക്കിടന്ന അവസരങ്ങള്‍. അയാള്‍ അവളോട്‌ പറയുമായിരുന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന്‌ പറയാവുന്നത്‌
ഈ നിമിഷങ്ങള്‍ മാത്രമാണ്‌. ഇതു കഴിഞ്ഞാല്‍ ഇതേ നിമിഷങ്ങള്‍ ഭൂതകാലത്തിലേക്ക്‌ തള്ളപ്പെടും. അതോടെ ഈ അനുഭവങ്ങള്‍ ഇന്നലെയുടെ ആടിത്തകര്‍ത്ത സ്വപ്നം മാത്രം."
"നൃത്തം
ചവിട്ടി കടന്നുപോകുന്ന ആ നിറംകെട്ട നിഴലുകള്‍ക്കു ജീവന്‍ പകരുകയല്ലേ ധര്‍മ്മം?" അവള്‍ സ്മരിപ്പിച്ചു.
"കൊള്ളാം. എന്താണെളുപ്പ മാര്‍ഗ്ഗം?"
"ഒരുണ്ണി."
"ഫര്‍ഗെറ്റ്‌ എബൗട്ടിറ്റ്‌!" ദീര്‍ഘവിരാമം.

വാന്‍കൂവറില്‍ നിന്നും ജാസ്‌വറിലേക്കുള്ള ദീര്‍ഘിച്ച ഒരു ഉല്ലാസയാത്ര. ഉരുകാന്‍ മടിച്ച ഹിമക്കട്ടകള്‍ പേറുന്ന നീലമലകളുടെ കാറ്റിലിളകുന്ന രൂപം പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഒഴുകാന്‍ അറച്ചു നില്‍പുള്ള കായലിന്റെ ഓരങ്ങളിലൂടെ ഓടുന്ന 'റോക്കീമൗണ്ടെനിയേ ര്‍സ്‌ ' തീവണ്ടി. പുല്‍മേടകളും പച്ചിലക്കാടുകളും യാത്രികര്‍ക്കു ഇടക്കിടെ ചൂളമടിച്ചു തൊട്ടുകാട്ടിക്കൊണ്ട്‌ ഓടുന്ന വണ്ടിയുടെ ഏറ്റവും പിന്നില്‍ 'ഗോള്‍ഡ്‌ ലീഫ്‌ ലക്ഷ്വറി വാഗ' നില്‍ പുറംകാഴ്ചകള്‍ കണ്ടു മതിമറന്നുള്ള സഞ്ചാരം. കാട്ടുമേടകള്‍ക്കിടയിലൂടെ ഏന്തി നോക്കാറുള്ള കാട്ടുമൃഗങ്ങള്‍ക്കൊപ്പം
വല്ലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുള്ള കടമാനുകളു ടെ നേര്‍ക്ക്‌ നോക്കാന്‍ കൗതുകപൂര്‍വ്വം കൈ ചൂണ്ടിയപ്പോള്‍ ഭര്‍ത്താവ്‌ അവഗണിച്ചത്‌ അവളുടെ മനസ്സില്‍ ശ്രുതിപൂണ്ടു നില്‍പുള്ള വീണക്കമ്പികളിലൊന്നില്‍ പിണഞ്ഞു . അയാളുടെ ശ്രദ്ധ ട്രേയില്‍ 'മിമോസ്‌ ' ഷാംഫെയ്ന്‍ ഏന്തിവന്ന പെണ്‍മാനിലേക്ക്‌ തിരിഞ്ഞത്‌ ഹൃദയരാഗത്തില്‍ അപ്രീതമായ അപശ്രുതി ചേര്‍ക്കുകയുമുണ്ടായി. മിനക്കെട്ട്‌ അവളുടെ ഒരു ചിത്രവും ക്യാമറയില്‍ പകര്‍ത്തി എന്ന വസ്തുത ഒരു വീണക്കമ്പി വലിച്ചു പൊട്ടിക്കുകതന്നെ ചെയ്‌തു. ക്യാമറയില്‍ മറ്റ്‌എല്ലാ ദൃശ്യങ്ങളേയും പോലെ ഒരു ചന്ദമിയന്ന സ്‌ത്രീരൂപവും പകര്‍ത്തപ്പെട്ടുവെന്നു മാത്രം കണക്കാക്കാന്‍ ഭാര്യാ പദവിയി ലിരുന്നുകൊണ്ട്‌ ഒരു ഭാരതീയ യുവതിക്ക്‌ എളുപ്പമായിരുന്നില്ല.

ചരല്‍കല്ലുകള്‍ ചിതറിവന്നു വീണുകൊണ്ടിരുന്ന ജീവിതവീഥിയുടെ ഇറക്കം പിന്നീട്‌ ഝടിതിയിലായിരുന്നു. സാമ്പത്തീക ക്ലേശങ്ങള്‍ അരക്കെട്ടിലെ കുടുക്ക്‌ മുറുക്കിയപ്പോള്‍ സുഖഭോഗജിതത്തിന്‌ കടിഞ്ഞാണ്‍ വീണു.
ഒരുണ്ണിയെ സ്വന്തമാക്കാനുള്ള തന്റെ അഭിലാഷം സഫലീകൃതമാവാന്‍
ഒരിക്കലെങ്കിലും ഇടവരാതിരിക്കില്ല എന്ന പ്രത്യാശയില്‍ അവള്‍ പക്ഷെ സമാശ്വസിച്ചു.

സാമ്പത്തിക ക്ലേശങ്ങള്‍ക്കു പ്രതിവിധിയായി മുന്നില്‍വെച്ച തന്റെ ഉത്കട പ്രേരണക ള്‍ക്കു വഴങ്ങി ഗൈനക്കോളജി ഐഛികമാക്കി ഡെനിസ്‌ പഠനം തുടങ്ങി. രണ്ടു വര്‍ഷ ത്തെ പഠനവേളയില്‍ മുമ്പൊരിക്കലുമില്ലാത്ത ദാരിദ്ര്യം തലകാട്ടി. നിറഞ്ഞ അലമാരിക ള്‍ ഒഴിഞ്ഞു. കടബാധ്യതകള്‍ക്കിടയിലും അദ്ദേഹത്തെ ഒട്ടും ശല്യപ്പെടുത്താതെ വീട്ടുകാര്യ ങ്ങള്‍ അലമ്പില്ലാതെ ഒപ്പിച്ചു. സുഹൃത്തുക്കളുടെ
എണ്ണം കുറഞ്ഞുകൊണ്ടിരുന്നത്‌ ശ്രദ്ധി ച്ചേയില്ല. തലമറന്ന്‌ എണ്ണ തേച്ചതിന്റെ ഫലം തങ്ങള്‍ തന്നെ പേറി. അച്ഛന്റെ മരണ വാര്‍ത്ത അറിഞ്ഞിട്ടുപോലും ചെന്നൊന്നു കാണാനുള്ള സാമ്പത്തിക ശേഷിയുണ്ടായില്ല. കത്തിയെരിഞ്ഞ പട്ടടയുടെ പുക മനസ്സില്‍ നിറച്ചു നീറ്റി.
"നീ ധാരാളം പഠിക്കും. പഠിച്ചതില്‍ കുറേയങ്ങ്‌ മറക്കുകയും ചെയ്യും. ഇത്‌ പ്രകൃതിയുടെ

വഴിയാണ്‌." അച്ഛന്റെ ഉപദേശവാക്കുകള്‍ വേദനയോടെ ഓര്‍ത്തുകൊണ്ട്‌ കുറേ കരഞ്ഞു തീര്‍ത്തു.
ഭര്‍ത്താവിന്റെ പ്രതികരണങ്ങള്‍ക്കു കാലക്രമേണ കൂടുതല്‍ മാന്ദ്യത സംഭവിച്ചുതുടങ്ങി. വല്ലപ്പോഴെങ്കിലും നീട്ടിത്തരാറുള്ള ഒരു കപ്പ്‌ ചായയില്‍നിന്ന്‌ പൊങ്ങി അന്തരീക്ഷത്തില്‍ ഒടുങ്ങുന്ന നിറമില്ലാത്ത ആവിയുടേയൊ അര്‍ത്ഥഗര്‍ഭമായ ഒരു നിശ്വാസത്തിന്റെയൊ അപ്പുറത്തൊന്നും കടന്നു ചെല്ലാത്ത ഭാവതരളത മാത്രം.
ഗ്രാജ്വേഷന്‍ സെറമൊണി, മുന്‍ നിരയില്‍ ഇരുന്നു അഭിമാനപൂര്‍വ്വം അവള്‍ കണ്ടു. യോഗ്യതാപത്രവുമായി അടുത്തുവന്നപ്പോള്‍ അയാള്‍ പറയുകയുണ്ടായി:
"ഇതു വാങ്ങാനുള്ള അവകാശം യഥാര്‍ത്ഥത്തില്‍ നിനക്കായിരുന്നു. ഞാന്‍ ഈ 'റാറ്റ്‌ റെയ്സില്‍' നീക്കാന്‍ ഉപയോഗിക്കപ്പെട്ട ഒരു കരു മാത്രമാണ്‌."
കരുവിന്‌ നിയോഗിക്കപ്പെട്ട കുതിരസവാരിയില്‍ വാലില്‍ കെട്ടിവലിക്കപ്പെട്ട കഴുതയായി താന്‍ മാറുമെന്ന്‌ അപ്പോള്‍ അവള്‍ ഓര്‍ത്തതേയില്ല.

നഗരത്തില്‍ ജനനിബിഡതയുള്ള ഒരു സ്ഥലം നോക്കി, എളിയ നിലയില്‍ ഒരു മെഡിക്കല്‍ സെന്റര്‍ തുറക്കാന്‍ എല്ലാ ഏര്‍പ്പാടുകളും, വീണ്ടും കടം വാങ്ങി, നിവര്‍ത്തിച്ചു. ഡോക്ടര്‍ ഡെനിസ്‌ കളഗന്റെ ലിസ്റ്റില്‍ ശുശ്രൂഷാര്‍ത്ഥികള്‍ ശീഘ്രഗതിയില്‍ പെരുകി. ഭാര്യയെ കൂടാതെ വേറെയും ഒരു റിസെപ്ഷനിസ്റ്റ്‌ വേണ്ടി വന്നു.
സമ്പത്ത്‌ വര്‍ദ്ധിക്കുന്തോറും സ്നേഹിതരുടെ എണ്ണവും പെരുകി. പിരിഞ്ഞു പോയവര്‍ തിരിച്ചെത്തി. സാമൂഹികബന്ധം കലശലായി. സമൂഹത്തില്‍ അന്തസ്സ്‌ കൂടി. ഡിസൈനര്‍ ഡ്രസ്സുകള്‍ അളമാരിയില്‍ നിരന്നു. ഓഡീ, മെര്‍ക്‌, ജാഗ്വര്‍ - പെരുമയാര്‍ന്ന മോട്ടോര്‍ വാഹനങ്ങളുടെ സ്വന്തം താക്കോല്‍കൂട്ടം. ഇലീറ്റ്‌ ക്ലബ്ബുകളില്‍ അംഗത്വം.
സഹചാരികളുടെ കൂട്ടത്തില്‍ നിന്നും കാലക്രമേണ അവള്‍ പുറം തള്ളപ്പെട്ടു. എത്രയോ സായാഹ്നങ്ങള്‍ തനിച്ചു ചെലവഴിക്കേണ്ടിവന്നു. സാരമാക്കാനില്ല, അവള്‍ സമാധാനിച്ചു. സമൂഹത്തോടുള്ള പരസ്പരബന്ധംകൊണ്ട്‌ തങ്ങളുടെ ലാഭവീതംകൂടുകയേ ഉള്ളൂ. പക്ഷെ മാസങ്ങള്‍ കഴിയുന്തോറും പരസ്പരം കാണുകതന്നെ ദുര്‍ല്ലഭമായി. പരിഹാരം തേടി, ഒരു കുഞ്ഞിനെ കൂട്ട്‌തരാനുള്ള അനുകമ്പയെങ്കിലും കാണിക്കണമെന്നു അവള്‍ വീണ്ടും കെഞ്ചി.
"ഇല്ലേയില്ല!" പ്രതികരണത്തിന്റെ പരുഷത കൂടിയേയുള്ളൂ.
ഒരു ഗൈനക്കോളജിസ്റ്റിന്ന്‌ സ്വന്തം ഭാര്യയ്ക്ക്‌ ഒരു കുഞ്ഞിനെ പ്രദാനം ചെയ്യാന്‍ പാടില്ലെ ന്നുണ്ടോ?
ഒരുകിണ്ണത്തില്‍നിന്ന്‌ എന്നപോലെ ഉണ്ടു കഴിച്ചുകൂട്ടിയ, വലിയ കുടുംബത്തില്‍നിന്നും വിലക്കുകള്‍ ലങ്കിച്ചു പുറത്തു കടന്ന അഹമ്മതിക്കാരി. സ്വന്തം കുഞ്ഞിലൂടെ അത്ഭുതങ്ങ ള്‍ കാഴ്ചവെക്കാനിരിക്കുന്ന ഒരസാധാരണ പ്രപഞ്ചം കാണാനുള്ള അഭീഷ്ടം നിഷേധിക്ക പ്പെട്ട്‌, ഒഴിഞ്ഞ കൂട്ടിലിരുന്ന്‌ തേങ്ങുക പതിവായി. അപ്പോഴാണ്‌ സുലഭതയുടെ നടുവില്‍ നിന്നുകൊണ്ട്‌ ഒരു സുപ്രഭാതത്തില്‍ സ്വന്തം ഭാര്യയുടെ ഹൃദയം
പറിച്ചുകീറി ചുരുട്ടിയെറി ഞ്ഞു കൊണ്ട്‌ ഭര്‍ത്താവ്‌ വിവാഹമോചനം വേണമെന്ന്‌ ആവശ്യപ്പെട്ടതും. മെഡിക്കല്‍ സെന്ററില്‍ പുതുതായി വന്നുചേര്‍ന്ന റിസെപ്ഷനിസ്റ്റിനെ കല്യാണം കഴിക്കണമത്രെ. പ്രായത്തില്‍ ഇരുപതു വര്‍ഷത്തോളം കുറവുള്ള മിസ്സ്‌ മാര്‍ഗറെറ്റ്‌.
അരുതെന്ന്‌ കേണു വീണ്‌ പറയാനേ അവള്‍ക്ക്‌ സാധിച്ചുള്ളൂ. കണ്ണുകളില്‍ അപ്പോള്‍ കണ്ണുനീരില്ലായിരുന്നു- കിട്ടാതിരുന്ന പിഞ്ചു പൈതലിനുവേണ്ടി തന്നെപ്പോലും കാണിക്കാതെ ഒഴുക്കിത്തീര്‍ത്ത കണ്ണുനീര്‍.
ഹോട്ടല്‍ മുറികളില്‍വെച്ച്‌ നടത്തിയ പാഴ്‌വാഗ്ദാനങ്ങളെ അവളപ്പോള്‍ ഓര്‍മ്മിപ്പിച്ചില്ല. ബിരുദക്കടലാസിന്മേല്‍ വാക്കാല്‍ മുമ്പ്‌അദ്ദേഹം നല്‍കിയ പങ്കിനെക്കുറിച്ചു വിളിച്ചു പറയുകയുമുണ്ടായില്ല. തന്റെ കുടുംബജീവിതത്തിന്റെ ജ്വാല കാറ്റത്തിളകാന്‍ തുടങ്ങിയിട്ട്‌ ഒത്തിരി നാളുകള്‍ കഴിഞ്ഞിരിക്കുന്നു എന്ന്‌ കരുതി വീണ്ടും തപിച്ചു.
അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഒരപൂര്‍ണ്ണയാക്കപ്പെട്ടു കഴിഞ്ഞുവെന്ന അപമാനഭാരത്താല്‍ താഴ്‌ന്നുകിടന്ന അപൂര്‍ണ്ണയുടെ തല അയാള്‍ പിടിച്ചുയര്‍ത്തി, അവളുടെ വിളര്‍ത്ത ചുണ്ടില്‍ ചുംബിച്ചു. അവസാനമായി 'ഗുഡ്‌ ബൈ' പറഞ്ഞു ഡോകര്‍ പോകാനിറങ്ങി.
കോര്‍ത്തുകെട്ടിയ കൈകള്‍ മാറത്തു ചേര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ നടത്തിയ ജീവിതയാത്ര യില്‍ അങ്ങിങ്ങായി തനിക്കു കിട്ടിയ സഹാനുഭൂതിയ്ക്ക്‌ പ്രതിഫലം നല്‍കാന്‍ ഒന്നുമില്ലാതെ ഒഴിഞ്ഞുകിടന്ന ബലമറ്റ കൈ ഉയര്‍ത്തി ആത്യന്തികമായി നന്ദി പറഞ്ഞതിന്റെ കൂട്ടത്തി ല്‍ വറ്റിത്തീര്‍ന്ന കണ്ണുനീരിന്റെ അകമ്പടിയോടെ അവള്‍ നേര്‍ന്നു:
"ഓള്‍ ദ ബെസ്റ്റ്‌, ഡെനിസ്‌. എന്‍ജോയ്‌ ദ റെസ്റ്റ്‌ ഒഫ്‌ യുവര്‍
ലൈഫ്‌!"
തന്നിലുയര്‍ന്ന നൈരാശ്യത്തിന്റെയും അസൂയയുടേയും ആളുന്ന തീയില്‍ കത്തിയെരിഞ്ഞ വശേഷിച്ച വെറും ചാരമായി മാത്രം അവളുടെ നന്ദി വാക്കുകള്‍ ഡോക്ടര്‍ കളഗന്‍ മുന്നോട്ടുവെച്ച കാലടികളില്‍ ചിതറി വീണു.

ബന്ധം അഴിച്ചെടുത്ത്‌ പോയിട്ട്‌ വര്‍ഷങ്ങള്‍ രണ്ട്‌ കഴിഞ്ഞുവെങ്കിലും കണ്ണുകളിലെ നനവ്‌ തികച്ചും ഉണങ്ങാനിരിക്കുന്നു. തന്റെ മനോവൃത്തിക്കും
ശാരീരികചലനങ്ങള്‍ക്കും നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നു എന്തുകൊണ്ടോ ഈയ്യിടെയായി അവള്‍ക്കു തോന്നിത്തുടങ്ങി. സ്റ്റേഷ്യനില്‍ വണ്ടി കയറാന്‍ തുടങ്ങുമ്പോഴാവും അടുക്കള യില്‍ പരിപ്പു വേവാനിട്ട സ്റ്റൗ കെടുത്തിയില്ലേ എന്ന ശങ്ക. വീടു ലോക്ക്‌ ചെയ്തിട്ടാണോ ഇറങ്ങിയത്‌? സ്റ്റേഷന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ട്രാഫിക്‌ ലൈറ്റ്‌ ഗ്രീന്‍ ആവുന്നതു കാത്തു നിന്നപ്പോള്‍ തന്റെ പേരുവിളിച്ചു കുശലം പറഞ്ഞു കടന്നുപോയതാരായിരുന്നു?
ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളുടെ പെരുക്കം.
പലതും മറക്കാനുള്ള സംരംഭത്തില്‍ ചില അപൂര്‍വ്വ സംഭവങ്ങള്‍ അവളറിയാതെ ദൈനം ദിന ജീവിതത്തില്‍ കടന്നുചെല്ലാറുണ്ട്‌. അതിലൊന്നായിരുന്നു അപ്രതീക്ഷിതമായുണ്ടായ മാര്‍ഗറെറ്റിന്റെ ഫോണ്‍ വിളി. സ്വന്തം ഭര്‍ത്താവിനെ കൈക്കലാക്കിയതിനു ശേഷം
നല്‍കിയ ആദ്യത്തെ വിളി.
"ആര്‍ യൂ ഗൊയിങ്ങ്‌ റ്റു ടോക്ക്‌ എബൗട്ട്‌ ദാറ്റ്‌ ഇന്‍ഗ്ലോറിയസ്‌ ബാസ്റ്റര്‍ഡ്‌!"
എമ്പാടും സംയമനം പാലിക്കാറുള്ള അവളുടെ സമചിത്തത എന്തുകൊണ്ടോ തെറ്റി. മാനസിക വികാരം പലപ്പോഴും താനറിയാതെ പിടിവിട്ടു ഉല്‍ക്കടാവസ്ഥയില്‍ എത്തി ച്ചേരുന്നു. ചുണ്ടുകളില്‍ നാമജപം മാത്രം പ്രതീക്ഷിക്കാറുള്ള അച്ഛന്റെ മകള്‍ വിദേശത്തു നിന്നും ഇത്തരം വാക്കുകള്‍ കടമെടുക്കുക അരുതാത്തതാണെന്ന്‌ മനസ്സ്‌ വിലക്കിയത്‌ വൈകിപ്പോയി. മറുപടിക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നുവെങ്കിലും ഒരു നീണ്ട തേങ്ങ ലിന്റെ അലകള്‍ ചെവിയിലലച്ചപ്പോള്‍ കുറ്റബോധമുണ്ടായി.
ആഘാതങ്ങള്‍ ഏറ്റുവാങ്ങി തന്റെ മനസ്സിന്റെ ലോലത വിരമിച്ചു കഴിഞ്ഞില്ലായിരുന്നു വെങ്കില്‍ ഒരുപക്ഷെ ഞെട്ടി നിലം പതിക്കുമായിരുന്നു. കാലില്‍ ഒരു ചെറിയ മുള്ളു കൊണ്ട ലാഘവത്തോടെ മാത്രം മാര്‍ഗറെറ്റ്‌ എന്ന രണ്ടാംഭാര്യയുടെ തേങ്ങല്‍ അവള്‍ കേട്ടു നിന്നു. ഒരു വിഡോഷിപ്പ്‌ തന്നില്‍ നിന്നും ഏറ്റുവാങ്ങാനിരിക്കുന്നു എന്ന്‌ വിളിച്ചറിയി ച്ചുകൊണ്ടുള്ള ഒരു ഹതഭാഗ്യയുടെ തേങ്ങലായിരുന്നു അതെന്ന്‌ മനസ്സിലാക്കാന്‍ താമസ മുണ്ടായില്ല.
ഒരു സിസേറിയന്‍ കഴിഞ്ഞുള്ള യാത്രയില്‍ നേരിടേണ്ടിവന്ന കാറപകടം.
ഒട്ടിനിന്ന ഒരു കുരുന്നു ജന്മത്തെ ഗര്‍ഭപാത്രം കീറി വലിച്ചെടുത്ത്‌ നോവില്‍ പുളയുന്ന ജനയിത്രിയുടെ മാറില്‍ ചേര്‍ത്തുവെച്ച്‌ പുളകം കൊള്ളിച്ചുകൊണ്ടുള്ള തിരിച്ചുപോക്കായി രുന്നു. വഴിമാറി ചെന്നെത്തിയത്‌ മൃത്യുവിന്റെ
ഗുഹാമുഖത്ത്‌!
ക്ര്റ്റിക്കല്‍ കെയര്‍
യൂനിറ്റിലെ ഡീലക്സ്‌ മുറിയില്‍ നാസാരന്ധ്രങ്ങളില്‍ തിരുകിയ കൃത്രിമ
ശ്വസനോപകരണത്തിന്റെ നീണ്ട കുഴലുകളിലൂടെ തന്റെ കൈവലയം വിട്ട്‌ ഓടിപ്പോയ ഒരു ജീവന്റെ ശേഷിച്ച പൊന്‍തരികള്‍ ഒന്നൊന്നായി ഉതിര്‍ന്നു വീഴുകയായിരുന്നു.
ജീവിതത്തിന്റെ ദുരവസ്ഥ മനക്കരുത്തോടെ നേരിട്ടിട്ടുള്ളവളാണെന്ന്‌ പലപ്പോഴും ഊറ്റം കൊണ്ടിരുന്നു. എങ്കിലും കരിന്തിരി കത്തിക്കിടക്കുന്ന മുന്‍ പതിയുടെ സവിധത്തില്‍ നമിതശിരസ്സുമായി അവള്‍ പൊട്ടിക്കരഞ്ഞു.
ഹോട്ടല്‍മുറികളില്‍ താന്‍ പങ്കിട്ട എത്രയോ കിടക്കകളിലൊന്നില്‍ കിടന്ന്‌ അദ്ദേഹം പറഞ്ഞത്‌ വീണ്ടും തികട്ടിവന്നു:
"അപൂ, വര്‍ത്തമാനകാലം എന്ന്‌ പറയാവുന്നത്‌
ഈ നിമിഷങ്ങള്‍ മാത്രമാണ്‌. ഇതു കഴിഞ്ഞാല്‍..." അവള്‍ ആ സ്വപ്നങ്ങളെ മറക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ട്‌ വീണ്ടും തേങ്ങി.

പങ്കെടുക്കാന്‍ പറ്റാതെപോയ അച്ഛന്റെ ശവസംസ്കാര കര്‍മ്മങ്ങളെക്കുറിച്ചുള്ള തിക്തമായ ഓര്‍മ്മകള്‍ കൂടെ പേറിയിട്ടാണ്‌ സെമിറ്റ്‌റിയില്‍ ഡോക്ടര്‍
കളഗന്റെ ശവസംസ്കാരച്ചടങ്ങി ല്‍ പങ്കെടുക്കാന്‍ അവള്‍ എത്തിയത്‌.
മാര്‍ഗററ്റിന്റെ പരിചിതരെല്ലാം ശ്മശാനയാത്രയുടെ തുടക്കംമുതല്‍ അന്ത്യംവരെ സഹതാപ പ്രകടനങ്ങള്‍ നടത്തി.
"അയാള്‍ പോയതോടെ ആ പെണ്‍ക്കുട്ടിയുടെ ജീവിതം ഈ ഇളം പ്രായത്തില്‍തന്നെ വഴിമുട്ടിയില്ലേ."
"പാവം, ഒരച്ഛന്റെ പ്രായമുള്ള ഒരാളുടെ ഭാര്യയായിക്കഴിയേണ്ടി വന്ന വിധവയെ കൂട്ടിന്‌ വിളിക്കാന്‍ ഏത്‌ ചൊണച്ചെക്കനെ ഇനി കിട്ടും?"
കാലടികള്‍ക്ക്‌ എത്താവുന്നിടത്തൊക്കെ എത്താന്‍ ശ്രമിച്ചു, കാണാന്‍ കൊതിച്ച ഇടങ്ങ ളെല്ലാം സഞ്ചരിച്ചു തീര്‍ത്ത യാത്രികന്‍ തനിക്കിനി നിയോഗിക്കപ്പെട്ട യാത്ര എവിടേക്കെ ന്നറിയാതെ സ്വസ്ഥമായുറങ്ങുന്നു... ആ ഉറക്കം മനസ്സില്‍ കണ്ടുകൊണ്ട്‌ തനിക്കാരുടേയും അനുകമ്പ വേണ്ടെന്ന്‌ തീരുമാനിച്ച അപൂര്‍ണ്ണ ആള്‍ക്കൂട്ടത്തില്‍ നിന്നകലെ മാറിനിന്നു വിതുമ്പി.
പൂച്ചെണ്ടുകളാല്‍ കുന്നുകൂടിയ, ആഡംബരപൂര്‍ണ്ണമായ, രജതപേടകത്തിന്നുള്ളില്‍ അന്ത്യശയനം കൊള്ളുന്ന ഡോക്‌ടരുടെ
മേലില്‍ സര്‍വ്വരും ശ്ലാഘനങ്ങകള്‍കൊണ്ട്‌ പൂമഴ പെയ്യിച്ചു.
- അഞ്ചായുസ്സ്‌ ജീവിച്ചു തീര്‍ത്തവന്‍.
- പുണ്യം കിട്ടുന്ന കര്‍മ്മമല്ലേ ചെയ്തു തീര്‍ത്തിരിക്കുന്നത്‌!
- എത്ര ജന്മങ്ങള്‍ക്കു ആദ്യസാക്ഷ്യം വഹിച്ചു. കഷ്ടം! അനുഭവിക്കാന്‍ സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടാനുള്ള യോഗമില്ലാതെ പോയി.
- അഗ്രഗണ്യനായ ഗൈനക്കോളജിസ്റ്റ്‌ ആയിരുന്നു, ഡെനിസ്‌!
- എല്ലാംകൊണ്ടും ഒരു പുരുഷനെപ്പോലെ ജീവിച്ചവന്‍.
വിധവയായ മാര്‍ഗററ്റിനെ നോക്കിനിന്നപ്പോള്‍ അപൂര്‍ണ്ണയ്ക്ക്‌ ഒട്ടും അനുകമ്പയുണ്ടായില്ല. അദ്ദേഹത്തിന്റെ വിധവത്വം പോലും അര്‍ഹിക്കാത്തവള്‍. അവള്‍ സ്വായത്തമാക്കിയ തെല്ലാം - അവളുടെ ശരീര്‍ത്തില്‍ ഏറ്റ നഖക്ഷതങ്ങള്‍ പോലും- തനിക്കവകാശപ്പെട്ടവ യായിരുന്നു എന്ന ബോധം അപുവിന്റെ മനസ്സിനെ മഥിച്ചു.
ഐശ്വര്യപൂര്‍ണ്ണമായിരുന്നു മാര്‍ഗററ്റിന്റെ അന്നത്തെ വേഷവിധാനം. അംഗലാവണ്യ ത്തിന്ന്‌ ഒട്ടും കിഴിവ്‌ കൂട്ടാതെ ഒതുക്കം കൂടിയ കറുത്ത പട്ടുവസ്‌ത്രം
. കഴുത്തില്‍ തൂങ്ങി ക്കിടക്കുന്ന പവിഴമാല. ഹയ്‌ ഹീല്‍ഡ്‌ ഷൂ. കറുത്ത കണ്ണടയും പ്രതാപസൂചകമായ കൈയ്യുറയും. സ്വര്‍ണ്ണ നിറമുള്ള മിനുത്തമുടി തോളില്‍ മുട്ടി ഒടിഞ്ഞുകിടന്നു. സുഭഗതയുടെ ഒരു പൂര്‍ണ്ണ ചിത്രം.
മുന്‍കാലത്ത്‌ അദ്ദേഹം തന്റെ കറുത്തു ചുരുണ്ട തലമുടിയുടെ ആരാധകനായിരുന്നു. മുടി യില്‍ അവിടവിടെ വെളുപ്പ്‌ എത്തിനോക്കാന്‍ തുടങ്ങിയതുകണ്ട്‌ തന്നെക്കാള്‍ വിഷമിച്ചത്‌ അദ്ദേഹമായിരുന്നു. നാല്‍പതാം പിറന്നാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അപ്രതീക്ഷിതമായി എത്തിയ ഒരു സമ്മാനപ്പൊതിയിലെ ഉള്ളടക്കം, കറുത്ത ഹെയര്‍ഡൈ യും ബീജ്‌ പെര്‍ഫ്യു മും ആയിരുന്നു. തന്റെ ജന്മദിനം അപ്രധാനമല്ലാതാക്കിയ പിറന്നാള്‍ സമ്മാനപ്പൊതിക്ക്‌ ഉള്ളടക്കത്തേക്കാള്‍ ആവരണത്തിനായിരുന്നു വശ്യത. 'അപൂ, പുതുമോടിയണിഞ്ഞ ലോകരീതിക്കൊത്ത്‌ നീയും ഉയരേണ്ടിയിരിക്കുന്നു,' എന്ന ഓര്‍മ്മിപ്പിക്കല്‍.
യൂളജി പറയുമ്പോള്‍ മാര്‍ഗററ്റിന്റെ ചുണ്ടുകള്‍ വിറച്ചില്ല. കറുത്ത കണ്ണട ധരിച്ചത്‌ നനഞ്ഞ കണ്ണുകള്‍ മറക്കാനാവണം. അനുശോചനത്തിന്റെ ഭാഷയില്‍ കാപട്യത്തിന്റെ ഋജുരേഖകള്‍ക്കു സ്ഥാനമില്ല.
ചടുലതയോടെ അവള്‍ പറഞ്ഞു:
"അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ കണ്ടറിഞ്ഞത്‌ സന്ദേഹപൂര്‍ണ്ണമായ ഈ ലോകത്തോടുള്ള നിസന്ദേഹ പ്രകാശനമായിരുന്നു. അനിശ്ചിത പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ ഒരുപക്ഷെ തിരിച്ചറിയാതെയാവാം, സന്ദേഹരഹിതമായ വാഗ്ദാനങ്ങ ള്‍ എമ്പാടും നല്‍കിയിട്ടാണ്‌ ദാനശീലനായ ഡോക്ടരുടെ തിരോധാനം..."
പുറകിലെ ബെഞ്ചില്‍, മിടിക്കുന്ന ഹൃദയ
വും ഒഴുകുന്ന കണ്ണുകളുമായി എല്ലാം കേട്ടുകൊണ്ടിരുന്ന തനിക്കും അയാള്‍ അങ്ങിനെയൊക്കെ തന്നെയായിരുന്നു.
മാറിടത്തു കൈ ചേര്‍ത്ത്‌ കെഞ്ചിയിട്ടും ഒരു പിഞ്ചു പൈതലിനെത്തരാന്‍ നിഷേധിച്ച അദ്ദേഹത്തിന്റെ നിശിതസന്ദേഹം മാത്രം അതിന്നപവാദം.
കുറേ ഓര്‍മ്മകളുമായാണ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്‌. തിരയടിച്ചെത്തുന്ന തീരാത്ത ഓര്‍മ്മകളും പേറി തനിച്ചുതന്നെ അപര്‍ണ്ണ സ്ഥലം വിട്ടു.
പരേതന്റെ ഉറ്റ സുഹൃത്തുക്കളില്‍
ഒരാള്‍ തിരക്കിട്ട്‌ അടുത്തു ചെന്നു അവളെ സാന്ത്വന പ്പെടുത്താന്‍ ഒരു ശ്രമം നടത്തി.
"ഒറ്റപ്പെട്ട ജീവിതമാണെന്നറിയാം. സങ്കടമുണ്ട്‌. നോക്കൂ, കൂട്ടുവേണമെങ്കില്‍ ഒരു വാക്ക്‌ മതി. നമ്പര്‍ അറിയാമല്ലോ, വിളിക്കുക."
ചിരകാല സുഹൃത്തിന്റെ
കുഴിമൂടാന്‍ എറിഞ്ഞ മണ്ണ്‌ കൈക്കുടന്നയില്‍നിന്ന്‌ തട്ടിക്കളയുക കൂടി ചെയ്യാതെ ശവക്കുഴിയിലെങ്കിലും അദ്ദേഹത്തിന്‌ ഒന്നൊതുങ്ങി കിടക്കാനുള്ള അവസരം നല്‍കാതെ, പ്രിയ തോഴന്‍ ഒരു ശൃംഗാരവേദി ഒരുക്കുകയായിരുന്നു. ആ ശൃംഗാരാഭാസത്തിന്റെ നേര്‍ക്ക്‌ കാര്‍ക്കിച്ചു തുപ്പിയില്ലെങ്കിലും ഏറിയ പുച്ഛത്തോടെ അവള്‍ വലീയൊരു നന്ദി നീട്ടിപ്പറഞ്ഞു.
ഇടുങ്ങിയ നടപ്പാതയിലൂടെ വീട്ടിലേക്കു നടന്നു.
പുറത്തേക്കുള്ള വഴിയറിയാതെ. മുമ്പോട്ടു നടന്നു. കണ്‍മുമ്പില്‍ അങ്ങിങ്ങായി നിരന്നു നില്‍കുന്ന വെണ്ണക്കല്ലറകള്‍. കൊച്ചു കൊച്ചു കുഴിമാടങ്ങള്‍. സായാഹ്നവെയിലില്‍ നിഴലുകള്‍ പതിച്ചു എഴുന്നു നില്‍കുന്ന കുരിശുരൂപത്തിലുള്ള കുറേ സ്മാരകസ്തംഭങ്ങള്‍. ഗ്രനൈറ്റ്‌ ശിലാഫലകങ്ങളില്‍ പൊതിഞ്ഞ ഒരു കല്ലറയുടെ
തലക്കല്ലില്‍ ചേര്‍ത്ത വാക്കുകളില്‍ അവളുടെ കണ്ണുടഞ്ഞു:
'ഹെയ്‌, ഗിവ്‌ ഇറ്റ്‌ എനദര്‍ ചാന്‍സ്‌ റ്റു വര്‍ക്ക്‌ ഔട്ട്‌.'
സത്ത പെട്ടെന്ന്‌ അരിച്ചെടുക്കാനാവാത്ത വാക്കുകള്‍. വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരു വലീയ ഖണ്ഡം മറച്ചുവെച്ചതുപോലെ. കാലാന്തരങ്ങളായി നിഷേധിക്കപ്പെട്ട മര്‍ത്ത്യധര്‍മ്മത്തിന്റെ പൊരുള്‍ കണ്ടെത്താനുള്ള ശ്രമം വിഫലമാവില്ലെന്ന്‌ ഉദ്ബോധിപ്പിച്ചുകൊണ്ട്‌, അതിന്റെ ആറടി ആഴമെങ്കിലും കണ്ടുപറ്റി ഒരുവേളകൂടി ശ്രമിക്കാനുള്ള ആഹ്വാനത്തിന്റെ ശീര്‍ഷകം പോലെ.
മുന്നോട്ടിനി പാതയില്ലെന്നു കണ്ടു, അവള്‍ ഇടത്തോട്ടു തിരിഞ്ഞു നടന്നു. വെണ്ണക്കല്ലില്‍ പണിത മറ്റൊരു തലക്കല്ലില്‍ കുറിച്ചിട്ടിരിക്കുന്നു:
'സ്റ്റേയ്‌ ദ കോഴ്സ്‌'.
അപരന്റെ വഴിയില്‍ വിലങ്ങു സൃഷ്ടിക്കാതെയാണ്‌
ഇതുവരെ മുന്നോട്ടു നീങ്ങിയിട്ടുള്ളത്‌. ആര്‍ക്കും കൂട്ടുനില്‍കാതെ വിടപറഞ്ഞു പുറപ്പെട്ടതും അതുപോലെതന്നെ. കാലത്തിന്റെ കനത്ത ചുവടുകള്‍ മനസ്സിലെ പച്ചിലകളെ ചവിട്ടി ഞെരിച്ചു. എങ്കിലും ദൂരത്തില്‍ ഇനിയുമേറെ മുന്നേറാനിരിക്കുന്നു എന്ന ബോധം അസംഗത്വത്തിലേയ്ക്കു കൊഴിഞ്ഞു വീഴാനുള്ള വെറുമൊരു ഉണക്കിലയാവാന്‍ സമ്മതിക്കരുതെന്ന്‌ വിലക്കുന്നു. ജീവിതത്തിന്റെ തീ ഇനിയെങ്കിലും ആളിക്കത്തണം. ചുടലക്കളത്തില്‍ നിന്ന്‌ ചോര്‍ത്തിയെടുത്ത പ്രസരിപ്പോടെ ഗൃഹം പൂകാന്‍ വേഗത കൂട്ടി മുമ്പോട്ടു നടന്നു.
അങ്ങകലെയായി, എക്സിറ്റ്‌ ഗെയ്റ്റ്‌ കാണാറായി. അപ്പോഴാണ്‌, പൊതിഞ്ഞ ഇഷ്ടികകള്‍ ഇടിഞ്ഞുവീണ്‌ ജീര്‍ണ്ണതബാധിച്ചു കിടന്ന ഒരു കുഴിമാടത്തില്‍നിന്നും വടികുത്തി ഇറങ്ങിവന്നതാണെന്നു തോന്നിപ്പിക്കുമാറ്‌ എങ്ങോ നോക്കി നിശ്ചലനായി സ്വന്തം നിഴല്‍ വീഴ്ത്തി നില്‍കുന്ന ഒരു രൂപം പെട്ടെന്ന്‌ കണ്ണില്‍ പെട്ടത്‌. തന്നെപ്പോലെ വഴിതെറ്റിയതോ അതോ ഇനി എത്താന്‍ അധികദൂരമില്ലാത്ത അന്തിമ വിശ്രമസ്ഥലി യിലേക്ക്‌ വലിഞ്ഞുകയറി വന്നതോ? ചുടുകാട്ടിലെ ഈ വിജനതയില്‍ മറ്റൊരു മനുഷ്യ ഗന്ധം ശ്വസിച്ചിട്ടാവാം, അല്ലെങ്കില്‍ ഒരപരന്റെ കാലൊച്ച കേട്ടു ഞെട്ടിയിട്ടാവാം കൈയിലെ വടി തെറിപ്പിച്ച്‌ ആ അസ്ഥിപഞ്ജരം അവളുടെ നേര്‍ക്കു തിരിഞ്ഞു. കത്തിയൊടുങ്ങിയ ചിതയില്‍നിന്നെന്നപോലെ അന്തരീക്ഷത്തില്‍ ഒരു നേരിയ പുക. കര്‍പ്പൂരഗന്ധവും. വിളര്‍ത്ത ആകാശത്ത്‌ ചുകപ്പും മഞ്ഞയും ചായങ്ങള്‍ ചാലിച്ചു പ്രകൃതി
വരച്ചെടുത്ത കുറേ വിചിത്ര രൂപങ്ങളുടെ പശ്ചാത്തലത്തില്‍ ഭയചകിതനായി നില്‍ക്കുന്ന ഒരു വൃദ്ധന്‍. പിളര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍നിന്നും പിന്‍വലിച്ച നാക്ക്‌. മേല്‍പോട്ടു തുറന്നിട്ട കണ്‍പോളകള്‍ക്കു കീഴില്‍ ഇളകുന്ന കൃഷ്ണമണികള്‍‍. കൈവള്ളകള്‍ കൊണ്ട്‌ കാതുകള്‍ പൊത്തി വിഭ്രാന്തിയോടെ വിറച്ചു നില്‍കുന്ന ഒടിഞ്ഞ രൂപം- ആശുപത്രിച്ചുമ രില്‍ തൂക്കപ്പെട്ട, തന്റെ കൈകളാല്‍ പകര്‍ത്തിവരക്കപ്പെട്ട വിശ്വവിഖ്യാതനായ എഡ്വാര്‍ഡ്‌ മഞ്ചിന്റെ 'ദ്‌ സ്ക്രീം' എന്ന വര്‍ണ്ണ ചിത്രത്തിലെന്ന പോലെ തന്റെ മുന്‍പില്‍ നരച്ചുവിളര്‍ത്ത സ്വന്തം അച്ഛന്റെ മുഖം...
വ്യഥാസാന്ദ്രമായി അവള്‍ നിലവിട്ടു മുറവിളിച്ചുപോയി. "അച്ഛാ...!"




21 comments:

  1. Nice story. good presentation, good craft. keep writing

    ReplyDelete
  2. നല്ല കഥ.
    അല്പം നീണ്ടുപോയോ എന്നൊരു സംശയം.
    ആശംസകൾ

    ReplyDelete
  3. Thank you for your words, Salem!

    It took only a glimpse at your site, I was didactically taken to an eminent writer and a philanthropist, Arundhathi Roy, lampooning with her powerful words. As you sanguinely quoted the audacious author, suddenly I felt as if I had bumped into someone on the same wavelength.

    I think we will have a lot in common to talk
    about...

    ReplyDelete
  4. പ്രസക്തമായ അഭിപ്രായം കുറിച്ചതിന്‌ കലാവല്ലഭനോട്‌ ഏറെ നന്ദിയുണ്ട്‌. കഥയുടെ സ്വാഭാവികതയ്ക്ക്‌, അല്ലെങ്കില്‍, ഊനം തട്ടിയേക്കാം എന്നു ശങ്കിച്ചപ്പോള്‍, കഥാപാത്രങ്ങളുടെ പില്‍ക്കാല ജീവിതം ഒന്നു വിടര്‍ത്തിക്കാണിക്കാമെന്നും, അങ്ങിനെ കഥയുടെ പരിസമാപ്തിയിലെ പ്രഭാവം ഉദ്ദീപിപ്പിക്കാം എന്നും കരുതി. വായനയില്‍ വരാവുന്ന വിരസത ഒഴിവാക്കാനുള്ള തന്ത്രം എങ്ങിനെയോ കൈമോശംവന്നുപോയി. ഇനി ശ്രദ്ധിക്കാം.

    ReplyDelete
  5. സര്‍ .
    എന്റെ മരുഭൂമികള്‍ എന്ന ബ്ലോഗു സന്ദര്‍ശിച്ചു പൊറിഞ്ചു വിന്റെ വിശേഷങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം ,നന്ദി ..പൊറിഞ്ചു രണ്ടാം ഭാഗം ഉള്‍പ്പെടെ ഒട്ടേറെ വിഭവങ്ങള്‍ കൂടി അവിടെയുണ്ട് ..സമയം പോലെ വന്നു വായിക്കുമല്ലോ ,,
    താങ്കള്‍ പ്രശംസാ വാചകങ്ങള്‍ ഒരു പിശുക്കും ഇല്ലാതെ ഉപയോഗിച്ച് കണ്ടു ..അത്ര വേണമായിരുന്നോ ?:)
    ധര്മടന്‍ പുതിയ കഥ വായിച്ചു ..കഥ നന്നായി ...അതിലെ ഭാഷയും വിവരണ രീതിയും അല്പം പഴയതാണോ എന്ന് തോന്നല്‍ ..മറ്റൊന്ന് ഇതൊരു ട്രാന്‍സ്ലേഷന്‍ ശൈലി പോലെ തോന്നി ..എന്തായാലും പഴമകല്‍ക്കിടയിലെ പുതുമ യുണ്ട് ..അസ്സലായി ..:)

    ReplyDelete
  6. രമേശ്‌,
    ഇവിടെ വന്നു വായിച്ചു കുറിച്ച അഭിപ്രായങ്ങള്‍ക്കു നന്ദി.
    ഈ കഥ ആംഗലേയത്തില്‍ നിന്നുള്ള പരിഭാഷയല്ല. വെള്ളക്കാരുടെ ഇടയിലുള്ള ദീര്‍ഘകാല ജീവിതത്തില്‍ നിന്ന്‌ പെറുക്കിക്കൂട്ടിയ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കഥകള്‍ക്ക്‌ മലയാളത്തനിമ പകര്‍ന്നെടുക്കാന്‍ വിഷമമുണ്ട്‌ എന്ന്‌ പറയാതെ വയ്യ.
    മലയാളത്തോട്‌ മനപ്പൂര്‍വ്വമല്ലാതെ നടത്തിപ്പോയ ദീര്‍ഘകാലത്തെ വിടപറച്ചിലില്‍ നിന്നും ഒരു തിരിച്ചു വരവിനുള്ള പാഴ്ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നതെന്ന്‌ എന്റെ പഴയ കഥകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. ഇവിടെ പോസ്റ്റ്‌ ചെയ്ത വിശ്വാസങ്ങള്‍ എന്ന കഥാ സമാഹാരം ദയവുചെയ്തു സമയം കിട്ടുകയാണെങ്കില്‍ വായിച്ചു നോക്കൂ.
    തീര്‍ച്ചയായും വായന-സുഖം നേരുന്ന താങ്കളുടെ പോസ്റ്റുകള്‍ തുടര്‍ന്ന്‌ വായിക്കുന്നതായിരിക്കും

    ReplyDelete
  7. സര്‍,
    'അപൂര്‍ണ്ണ' കഥ വായിച്ചു. വര്‍ഷങ്ങളായിട്ടു വിദേശത്തു താമസിക്കുന്നവര്‍ ഇത്രയും നന്നായിട്ട് മലയാളത്തില്‍ എഴുതുന്നല്ലോ, എന്ന് അത്ഭുതം തോന്നി. കഥക്ക് അല്‍പ്പം നീളക്കൂടുതലുണ്ടെങ്കിലും, വളരെ നന്നായിട്ട് അവതരിപ്പിച്ചു. സാറിന്റെ ഒരു Plus point ഞാന്‍ പറയട്ടെ? മറ്റുള്ളവരുടെ കൃതികള്‍ക്ക് കമന്റ് എഴുതുന്നതിലും, താങ്കള്‍ ധാരാളിയാണ്.
    "50% വനിതാ സംവരണം" എന്ന പോസ്റ്റിനു താങ്കള്‍ചാര്‍ത്തിത്തന്ന ബഹുമതിക്കൊന്നിനും, യഥാര്‍ത്തത്തില്‍ ഞാന്‍ അര്‍ഹനല്ല. എങ്കിലും, സാദരം നന്ദി പറയുന്നു.

    ReplyDelete
  8. നല്ല പദസമ്പത്ത്!
    പരന്ന വായനയുടെ ഗുണം കാണാം പോസ്റ്റില്‍.

    കഥ നന്നായിട്ടുണ്ട്, ആശംസകള്‍.
    ഇത്തിരി നീണ്ടു, പക്ഷെ ആ നീളം കൂടിയതായ് തോന്നിയതിന് ഈ ബ്ലോഗ് ടെമ്പ്ലേറ്റും ഫോണ്ട് വലുപ്പവും കാരണമാണ്. വീതിയുള്ള ടെമ്പ്ലേറ്റ് ഉണ്ട്, ട്രൈ ചെയ്ത് നോക്കു.

    ReplyDelete
  9. ധര്‍മ്മടന്‍? ധര്‍മ്മടത്താണോ?
    ആ പ്ലാറ്റ് ഫോമില്‍ വെച്ചാണ് ആദ്യമായ് ട്രയിന്‍ അത്രയ്ക്കടുത്ത് വെച്ച് കണ്ടതേയ്, പിന്നെ തുരുത്തും- എല്ലാം നല്ല ഓര്‍മ്മകള്‍!!

    ReplyDelete
  10. അഭിപ്രായങ്ങള്‍ കുറിച്ചതിനു നന്ദി!
    മുപ്പതു വര്‍ഷത്തോളമായി, കങ്കാരുവിന്റെ ദത്തുപുത്രനായി ഈ കൊച്ചു വന്‍കരയില്‍ താമസം തുടങ്ങിയിട്ട്‌. കാലുകള്‍ക്കടിലൂടെ ഇവിടത്തെ മണ്ണില്‍ ഇറങ്ങിക്കഴിഞ്ഞ വേര്‌ പറിച്ചെടുക്കാന്‍ പെടാപ്പാട്‌ പെടേണ്ടി വരുമെന്ന് തോന്നാറുണ്ട്‌‍. ധര്‍മ്മടം എന്റെ ജന്മദേശം, എന്റെ ഭൂലോകതറവാട്‌! ആ കണ്ട തുരുത്തിലേക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ നീന്തിയവന്‍. ബ്ലോഗില്‍ ഇട്ട വിശ്വാസങ്ങളിലെ കഥകള്‍ സമയോചിതം വായിക്കുമല്ലോ.

    ReplyDelete
  11. ഗംഗാധരന്‍ സാറിന്‍റെ ബ്ലോഗില്‍ ഞാന്‍ ആദ്യമായെന്നു തോന്നുന്നു.. രാവിലെ തന്നെ തുറന്ന് വെച്ചതാണു ബ്ലോഗ് ജോലിത്തിരക്കിനിടയില്‍ അൽപ്പാൽപ്പമാണ് വായിച്ചു തീര്‍ത്തത് . കഥയുടെ തുടക്കത്തില്‍ ഒരു വേള ഞാനും സംശയിച്ചു പോയി ഇത് ഇംഗ്ലീഷ് കഥയുടെ മലയാളം ആണൊ എന്ന് താങ്കളുടെ കമന്‍റിലൂടെ മനസ്സിലായി . അല്ലാ എന്ന് .
    നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും നാം രൂപപ്പെടുത്തുന്നത് തന്നെയാണ് നല്ല കഥകള്‍ അതിനു മലയാളത്തനിമ വരുത്താന്‍ ശ്രമിച്ചത് നന്നായി..

    ഇനിയും വരാം ഫോളോ ചെയ്ത് മടങ്ങുന്നു. അഭിനന്ദനങ്ങള്‍ :)

    ReplyDelete
  12. സര്‍,

    മികച്ച അവതരണ രീതി. വാക്കുകളിലെയും വരികളിലേയും അച്ചടക്കം അഭിനന്ദനീയം തന്നെ. നീളം കൂടിയതിനെക്കുറിച്ച് ചിലര്‍ പരാമര്‍ശിച്ചു കണ്ടു. എനിക്കങ്ങനെ തോന്നിയതേയില്ല. സമയക്കുറവു കാരണം ഓടിച്ചിട്ട് വായിക്കുമ്പോള്‍ ഒരു പക്ഷെ അങ്ങനെ തോന്നിയേക്കാം.

    ഒന്ന് ചോദിച്ചോട്ടെ? ഇത് ഒരു ഹൃസ്വ ചിത്രമാക്കുവാന്‍ എനിക്ക് താല്‍പര്യമുണ്ട്. ആലോചിക്കൂ.

    എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

    ReplyDelete
  13. നല്ല സ്റ്റോറിയാണ് കേട്ടോ. ശരിക്കും ഇഷ്ട്ടായി മാഷേ. ആശംസകള്‍.

    ReplyDelete
  14. ഞാന്‍ മറന്നിട്ടു പോയ ബ്ലോഗിലെ കമന്റ് കണ്ടു വന്നതാണ്... അത്രയും വലിയ ഒരു അഭിപ്രായത്തിനു ഞാന്‍ അര്‍ഹായല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ നന്ദി പറയുന്നു...
    പിന്നെ ഇവിടെ കണ്ടത്.. എന്‍റെ അമ്മിണികുട്ടിയെ പോലെ അപൂര്‍ണ്ണയായ മറ്റൊരുവള്‍.. ആവശ്യം കഴിഞ്ഞു പെറ്റമ്മയെ പോലും വലിച്ചെറിഞ്ഞു കളയുന്ന സമൂഹത്തില്‍ അപൂര്‍ണ്ണകളായി ഇനിയും എത്ര കഥാപാത്രങ്ങള്‍.. കഥ പറയൂ... ഇനി കേള്‍ക്കാന്‍ ഞാനും കൂടുന്നു...
    സ്നേഹത്തോടെ...

    ReplyDelete
  15. അപ്പച്ചന്‍ ഒഴാക്കന്‍,
    ഹംസ,
    അശോക്സദന്‍,
    കൊലുസ്‌,
    ചക്കിമോളുടെ അമ്മ...
    നല്ലവാക്കുകള്‍ കുറിച്ച്‌ എന്നെ ഉത്തേജിപ്പിക്കുകയും, ഒപ്പം കഥയുടെ ന്യൂനതകള്‍ തൊട്ടുകാട്ടിത്തന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങളെല്ലാവര്‍ക്കും നന്ദി!

    ReplyDelete
  16. കഥ വളരെ ഇഷ്ടപ്പെട്ടു. ഉയര്‍ന്ന നിലവാരം അനുഭവപ്പെട്ടു. പറന്ന വായനയും അനുഭവവും കൈ മുതലായുന്ടെന്നും തോന്നി. ആശംസകള്‍.

    ReplyDelete
  17. Shukoor, താങ്കളുടെ അഭിപ്രായങ്ങള്‍ക്കു നന്ദി. അവ എനിക്കുത്തേജനമാണ്‌

    ReplyDelete
  18. നല്ല കഥ..
    ഒരു പുതിയ പശ്ചാത്തലം..
    ആശംസകള്‍
    വീണ്ടും വരാം

    ReplyDelete
  19. നീണ്ടതാണെങ്കിലും എന്താ...
    പാശ്ചാത്യജീവിതങ്ങളുടെ ഒരു ഏട് ഇവിടെ കാണാൻ കഴിഞ്ഞല്ലോ...
    ധാരാളം പദവിസ്മയങ്ങൾ ഇതുപോലെയിടുത്ത് അമ്മാനമാടുവാൻ നാട്ടിലുള്ള മലയാളി പോലും വിഷമിക്കും...!

    ReplyDelete
  20. പദസഞ്ചയം അപാരം. മലയാളം ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നല്ലോ.

    ReplyDelete
  21. @അജിത്‌ ഭായ്‌,
    ഒരു കോള്‍മയിര്‍ക്കൊള്ളല്‍കൂടി എനിക്കു സമ്മാനിച്ചുകൊണ്ടാണ്‌ താങ്കള്‍ കടന്നു പോകുന്നത്‌. നന്ദി.

    ReplyDelete