Sunday, December 5, 2010

വിശ്വാസങ്ങള്‍

പാഞ്ചുവിന്റെ കഴുത്തില്‍ മിന്നുകെട്ടുംമുമ്പ്‌ നാട്ടാര്‍ക്ക്‌ താനൊരു കള്ളനായിരുന്നു. ഏട്ടന്റെ ഭാര്യയെ വെച്ച്നടക്കുന്ന ചെത്തുകാരന്‍ ചാത്തുവിന്റെ പല്ലുന്തിയ ഇളയ മകന്‍ ഗോവൂട്ടി പോലും വിളിക്കുമായിരുന്നു- കളളന്താമു.

സൃഷ്ടികര്‍ത്താവ്‌ തന്നത്‌ ഇരുട്ടില്‍ കലക്കിത്തേച്ച നിറമാണ്‌. തിരണ്ടിയുടെ മുഖവും. കണ്ടാലറക്കു ന്ന ആ മത്സ്യത്തിന്റെ പേര്‍കൂട്ടി ആരും വിളിച്ചില്ല. തന്റെ ചെയ്‌തികളിലെ അസഭ്യതകള്‍ക്കുനേരെ തിരിഞ്ഞ്‌ അവര്‍ കാര്‍ക്കിച്ചു തുപ്പി.

മുള്ളന്‍മീന്‍ വട്ടത്തില്‍ ചെന്നിയിലുള്ള വലിയ പാട്‌ ചെത്തുകാരന്‍ ചാത്തുവേല്‍പ്പിച്ചതാണ്‌...

നയ്പ്പ്‌ കഴിഞ്ഞ്‌ ഓടം കരയ്ക്കടുപ്പിച്ചത്‌ രാത്രിയായിരുന്നു. മുമ്പില്‍നിന്ന്‌ കണ്ണില്‍ കുത്തിയാല്‍ അറി യില്ല. കൂരാക്കൂ രിരുട്ട്‌. വല നനക്കാതെയുള്ള വരവും. ഓടം കരക്കുകേററി വലയും, തട്ടും(1), സാമാനങ്ങളും എടുത്തുവെച്ച്‌ ഓരോരുത്തനും അവനവന്റെ പാട്ടിന്‌ പോയി. അവര്‍ക്കൊക്കെ ചായയും തിന്നാനുള്ളതും കിട്ടന്‍ കടംകൊടുക്കും. കള്ളനായ തന്നെമാത്രം അവനന്ന്‌ വിശ്വാസമായി രുന്നില്ല.

കൊടല്‌ കരിയുന്നുണ്ട്‌. ആലോചിച്ച്നോക്കിയപ്പോള്‍ ഒരേയൊരു വഴി. നേരെ ശവപ്പറമ്പിലേക്കു തന്നെ വെച്ചടിച്ചു.

ഉക്കത്തെ പിച്ചാത്തിയെടുത്ത്‌ മൂന്ന്‌ മൂത്ത ഇളന്നര്‍നോക്കി വെട്ടിയെടുത്തു. ദൈവംതമ്പുരാന് ‍പോലും അറിയാത്ത കയററവും ഇറക്കവും. തെങ്ങിന്റെ കുണ്ടവിട്ട്‌ നാലടി നടന്നപ്പോള്‍ തിക്കോ ടിമുനമ്പത്തുനിന്ന്‌ വീശുന്ന വിളക്കിന്റെ വെല്‍ച്ചം പൊലെ കണ്ണു‍ മങ്ങിപ്പിക്കുന്ന ഒരു ടോര്‍ച്ചടി! ഇളന്നറ്‌ മൂന്നും നിലത്തിട്ട്‌ ഓടാന്‍ തുടങ്ങുമ്പോഴേക്കും തലയുടെ ഇടഭാഗത്തായി കനത്തിലൊന്ന്‌ വീണു. തണ്ട്മുറി(2)കൊണ്ട്‌ അടിച്ചപോലെ!

ചാത്തുവിന്റെ നാലുകട്ടയുടെ ടോര്‍ച്ച്‌ ചതഞ്ഞപ്പോള്‍ തന്റെ ഇടത്തേ ചെന്നി കലങ്ങി. തടിയുടെ മിടുക്ക്കൊണ്ട്‌ ഒരു മയക്കംപോലും ഉണ്ടായില്ല. അന്നൊക്കെ ഏടി(3)യുടെ ഊക്കുണ്ടായിരുന്നു!

തിരിഞ്ഞുംമറിഞ്ഞും നോക്കാതെ ഓടി. നായ്ക്കള്‍ കൂട്ടംകൂടി കുരച്ചു. കൈവള്ളയില്‍ ഓരുവെള്ളം(4) കോരിയെടുത്ത്‌ മുറിപ്പാട്‌ അമര്‍ത്തിക്കഴുകി. മുളകുവെള്ളം തളി‍ച്ചതുപോലെ അവിടെ എരി ഞ്ഞു. വയററില്‍ മറെറാരെരിച്ചലും.

കാട്ടിയത്‌ വല്യ മഠയത്തരമായിപ്പോയി. കിട്ടിയ ഇളന്നറ്‌ കളയണ്ടായിരുന്നു. ചുടല കാക്കാന്‍വേ ണ്ടിയാണോ ജന്‍മി ഈ ചെത്തുകാരനെ ഇവിടെത്തന്നെ കുടിയിരുത്തിയത്‌? കാലന്‍!

പുരയില്‍ പോയി. വാതിലടച്ച്‌ എല്ലാരും ഉറക്കമായി. കള്ളനായ തന്നെ ആരും കാത്തിരിക്കാറില്ല. പെററ തള്ളപോലും! ഇറയത്തെ തിണ്ണയില്‍ വെച്ചുമറന്ന വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്ത വെള്ളം മുഴുവനും അമൃത്പോലെ വലിച്ച്കുടിച്ച്‌ കടപ്പുറത്തെ പൂഴിയില്‍ചെന്ന്‌ ചുരുണ്ട്‌ കിടന്നു. തന്റെ ഇത്തരം പ്രവൃത്തികളി‍ല്‍ തനിക്കൊരു ചുക്കും നഷ്ടപ്പെടാനുണ്ടായില്ല. നഷ്ടപ്പെട്ടത്‌ വീട്ടുകാര്‍ക്ക്‌ അവര്‍ വെച്ച്പുലര്‍ത്തിയ വലിയൊരഭിമാനമായിരുന്നു. ജീവിതക്‌ളേശങ്ങല്‍ല്‍നിന്നും ഒല്‍ച്ചോടാന്‍ താന്‍ കണ്ട കുറുക്കുവഴി കള്‍, പക്ഷെ, മലിനങ്ങളായിപ്പോയി. ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ട്‌...

ചോനമ്പര്‍ത്തെ വളവ്‌തിരിഞ്ഞപ്പോള്‍ ചായക്കാരന്‍ കിട്ടന്റെ വെളുവെളെവെളുത്ത ആട്ടുങ്കുട്ടി മുമ്പില്‍. ചുററുംനോക്കി വാരിയിങ്ങെടുത്തു. കരയാന്‍വേണ്ടിത്തുറന്ന വായ വലത്തെ കൈകൊ ണ്ട്‌ അടക്കിപ്പിടിച്ചു. അങ്ങാടിനിരത്തിന്നുള്ള വഴി എത്തുമ്പോഴേക്കും അതാ വരുന്നു പണ്ടാരം കിട്ടന്‍ എതിരെ! വഴിമാറിഓടാനുളള തക്കം കാണാതെയുള്ള തന്റെ പരുങ്ങല്‍ കണ്ടഉടനെ കിട്ടന്‍ ക്ഷോഭിക്കാതെ പറഞ്ഞു: "ബാ, ഇങ്ങ്‌ പോര്‌‌. ആട്ടിന അങ്ങന്നെ അടക്കിപ്പിടിച്ചോ. ചായവേണങ്കില്‌ അങ്ങെത്തീററര വീത്തിത്തെര."

തലതാഴ്ത്തി കിട്ടന്റെകൂടെ തിരിഞ്ഞുനടന്നു. ചരല്‍നിറഞ്ഞ നിലത്ത്‌ കാലടികള്‍ അമര്‍ത്തി മുമ്പോട്ട്‌ നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു: 'ഒര്‌ ശീലായിട്ടിപ്പുത്തി ബളര്‍ന്ന്പോയ്‌‌. ഒടേതമ്പുരാന്‍ ബിജാരിച്ചാലും ഇനീത്‌ നിര്‍ത്താങ്കയ്യൂല്ല!'

തണ്ടും ചുക്കാനും പായയും മററും കട്ട്‌ തയ്യിക്കടപ്പുറത്തും തലായ്ക്കടപ്പുറത്തും ചെന്ന്‌ കിട്ടിയ വിലക്ക്‌ വിററു. ആദ്യമൊക്കെ വലക്കാരന്‍മാര്‍(5) ആരെങ്കിലും വല്ലതുംതന്ന്‌ തന്റെ കളവ്‌ മുതല്‍ വാങ്ങിയെങ്കിലും തന്നെപ്പററി പിന്നീടറിഞ്ഞവരാരും കള്ളന്‌ ചൂട്ട്പിടിക്കാന്‍ നിന്നില്ല. രണ്ട്‌തവണ കണ്ണൂര്‍ജയിലില്‍ കിടന്നു. മൂന്നുമാസം ഒരിക്കലും ആറുമാസം മറെറാരിക്കലും. ഗോപാലന്‍മാസ്‌ററ രുടെ വാച്ച്‌ കട്ട്‌ വിററതിന്‌ ആദ്യം ജയിലിലിരുന്നു. ചന്തുഗുമസ്‌തന്റെ കോളേജില്‍ പോകുന്ന മൂത്ത മോള്‍ ഗൌരിയെ കടന്നുപിടിച്ച കേസിലാണ്‌ രണ്ടാമത്‌ ജയിലില്‍ കിടന്നത്‌. ഒററമുകിലിലൂരി ക്കുത്തി വരുന്ന തിരുതമീന്‍ പോലെ കുണുങ്ങിക്കുണുങ്ങി വന്ന ആ കൊഴുത്ത പെണ്ണിനെ തനിച്ച്‌ കണ്ടപ്പോള്‍ മത്ത്പിടിച്ചു. മൂന്നെണ്ണുംമുമ്പ്‌ ബീച്ച്‌(6) കഴിഞ്ഞു. വാരിയങ്ങ്‌ പിടിച്ചു. തന്റെ നെറികേ ടില്‍ കടപ്പുറം നാറിയപ്പോള്‍ നാട്ടുകാര്‍ ഒരു വഴികണ്ടെത്തി. വടക്കനമ്പുവിന്റെ മകള്‍ പാഞ്ചു വിന്റെ കഴുത്തില്‍ തന്നെക്കൊണ്ട്‌ മിന്ന്‌ കെട്ടിച്ചു. കണ്ണിന്‌ കുറച്ച്‌ തെററുണ്ടെങ്കിലും പാഞ്ചു മൊഞ്ചത്തി തന്നെയാണ്‌. അവള്‍ക്ക്‌ തന്നെ ഇഷ്ടപ്പെട്ടുവോ ഇല്ലയോ എന്നതിനെപ്പററി ചിന്തിക്കാ നേ പോയില്ല. കടപ്പുറത്തെ തലമൂത്ത നാട്ടുമുഖ്യന്‍മാരുടെ ഏറ്‌ കുറിക്ക്‌തന്നെ കൊണ്ടു. കളളന്താ മു മര്യാദക്കാരനായി: "കാക്ക മലന്ന്വറക്കാന്തൊടങ്ങി!"

അന്നൊക്കെ തന്നെയിട്ട്‌ നാട്ടുകാര്‍ പകിട കളി‍ക്കുമായിരുന്നു. ഒരിക്കല്‍ വല്ല്യാത്തെ ഉത്തമന്‍ പറഞ്ഞു: "ദാമൂ, നെന്റെ മോത്തിന്‌(7) നെന്റെ പൊരിഗം(8) ചേര്‍ച്ചേയില്ല. അതങ്ങ്‌ വടിച്ച്യള. "പറഞ്ഞത്‌ കാര്യമാക്കി അനിയന്‍ ഭാസ്കരന്റെ ബ്ലേഡെടുത്ത്‌ പുരികം പറെറവടിച്ചു. കടപ്പുറത്ത്‌ കാല്‌വെച്ചപ്പോഴേക്കും കൂക്കുവിളിയും ചിരിയുമായിട്ട്‌ തന്റെ ഉളുപ്പ്‌ കെടുത്തി. നില്‍ക്കപ്പൊറുതി കെട്ടപ്പോഴാണ്‌ നാട്‌വിട്ടത്‌.

അമ്മ മരിച്ച വിവരം ഉള്ളാലെ അറിഞ്ഞിട്ടും കുറേക്കാലത്തേക്ക്‌ കടപ്പുറത്ത്‌ കാല്‍കുത്തിയില്ല. ഒടുക്കം തിരിച്ചെത്തിയപ്പോള്‍ പാഞ്ചുവെ മുമ്പില്‍വെച്ചുകൊണ്ട്‌ വേണ്ടപ്പെട്ടവര്‍ സ്വീകരിച്ചു. കൊതിച്ചു. പക്ഷെ, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും, പാഞ്ചുവിന്റെ വയര്‍ ഉന്തിക്കണ്ടില്ല. തെങ്ങിന്‍ത ണല്‍ വീണപ്പോള്‍ ഒവ്വും(9), കല്ലും(10) എടുത്ത്‌ വെയിലുള്ളിടത്തേക്ക്‌ മാററിയിടുന്നത്‌ തെങ്ങുംചാരി നോക്കിനില്‍ക്കെ ശങ്കു കളിയാക്കിപ്പറഞ്ഞു: "എഡാ ദാമുവേയ്‌, അറിയൂല്ലെങ്കിലിങ്ങ്‌ പറഞ്ഞോ. മൂന്ന്‌ കൊല്ലോന്നും മക്കളോണ്ടാക്കാമ്പേണ്ട. കയ്യൂലെങ്കി പണീങ്ങ്‌ വിട്ട്‌താ. കാണിച്ച്യേരാ..."

"പോഡാ! നായിന്റെമോന്റെമോനെ..." ബലമുള്ള ഒരു ഒവ്വെടുത്ത്‌ ശങ്കുവിന്റെ പള്ളക്ക്നോക്കി ഒന്ന്‌ കാച്ചിക്കൊടുത്തു. ബഢ്വന്‍! 'ഇതൊന്നും ഭഗൊതി കേക്കാണ്ടിരിക്കൂല്ല...' നിവര്‍ന്നുനിന്ന്‌ നെടുവീര്‍പ്പിട്ടു.

അടുത്ത തുലാമാസം ആദിക്കുതന്നെ പാഞ്ചു പെററു. പാഞ്ചു വെളുത്തിട്ടാണല്ലൊ. താന്‍ കറുത്തും. രണ്ടും കൂട്ടിക്കലക്കിയാല്‍ കുഞ്ഞിന്റെ നിറമായി. മൊഞ്ചില്ലാന്ന്‌ നാട്ടുകാര്‍ പറഞ്ഞോ ട്ടെ. ഓന്‌ ബേണ്ടത്ര മൊഞ്ച്‌ ഓനുണ്ട്‌. പാഞ്ചുവിന്റേത്‌ പോലെ കണ്ണുകകള്‍ നിലക്ക്‌ ഇല്ലെന്നേ യുള്ളൂ. സാരോല്ല. തനിക്കൊരു മകനുണ്ടായി.

ഇല്ല. അവനെ ഒരിക്കലും ഒരു കള്ളനായി വളര്‍ത്തിയെടുക്കില്ല. ഒരു മുക്കുവന്റെ മകനായി നെറി യോടെ അവന്‍ വളരട്ടെ. അച്ഛന്റെ കൊള്ളരുതാത്ത ചെയ്‌തികളെക്കുറിച്ചുള്ള അപവാദങ്ങളുടെ അപസ്വരങ്ങളൊന്നും അവന്റെ ഇളയ ചെവിയില്‍ എത്താതിരുന്നാല്‍ മാത്രം മതിയെന്ന്‌ മനസ്സ്‌ കൊതിച്ചു. കൊള്ളാവുന്ന ഒരു പേരിട്ടു: വാസു.ഞണ്ടിന്‍മാളം മാന്തിമാന്തി മഞ്ഞക്കൊറുക്കന്‍ ഞണ്ടിനെ പിടിച്ച്‌ മററു കുട്ടികളോടൊപ്പം അവനും കടപ്പുറത്ത്‌ കളിച്ചു. ഓടം കൊള്ളാനുള്ള(11) തള്ളി(12) മണ്ണിന്റെ കുതി(13) കൂട്ടിയതിന്‍മേല്‍ കേററിനിറുത്തി മററുള്ളോരോടൊപ്പം തള്ളിയുടെ തലപ്പത്തിരുന്നാടി. താഴെക്കടപ്പുറത്തെ നനഞ്ഞമണ്ണ്‌ കൂട്ടി കോട്ട കെട്ടി. മുതിര്‍ന്നകുട്ടികളുടെ തലപ്പ ന്ത്കളി നോക്കി രസിച്ചും ചുള്ളിയും കോലും കല്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ചുള്ളി പെറുക്കിക്കൊടു ത്തും കടല്‍കാക്കകളെ തുരത്തിക്കൊണ്ട്‌ ഓടിനടന്നും വാസു വളര്‍ന്നു...

-വളര്‍ന്ന്‌ വലുതായി. തണ്ടും ചുക്കാനും തോളില്‍കേററി നടക്കുമ്പോള്‍ പിന്നാലെ തന്റെ തലക്കുട യുമായി വാസു നടന്നുവരുമ്പോള്‍ നാട്ടുകാര്‍ വിളിച്ചുപറയുമായിരുന്നു: "ഇതാരെടാ ചോട്ടാദാമു വാ? ഓനോന്റെ അച്ഛനെ പൊറത്തെടുക്കും. നോയ്ക്കോ!"

-അവന്റെ വളര്‍ച്ച അത്ര പെട്ടെന്നായിരുന്നു!

എന്നാല്‍, കടല്‍കാക്കയെപ്പോലെ എന്നും കടപ്പുറത്ത്‌ അലഞ്ഞുതിരിയാന്‍ വാസുവെ സമ്മതിക്കരു ത്‌. മുക്കുവനായ തന്റെ ഒരേയൊരാഗ്രഹം. കണ്ട പീറപ്പിള്ളേരുമായി നടന്ന്‌ തെറിപറഞ്ഞ്‌ നടക്കാ ന്‍വേണ്ടി മാത്രം തന്റെ മകനെ അനുവദിച്ചുകൂടാ. അടുത്തോല്ലം ഉസ്ക്കോളി പോണ്ടോനാ.

ഇത്തിളും കവിടിയും പെറുക്കി തന്റെ സമ്പാദ്യം വാസു എണ്ണിക്കൂട്ടുമ്പോള്‍ കിട്ടുമരക്കാന്റെ മോന്‍ സദാശിവന്‍ ചന്തമുള്ള രണ്ടിത്തിള്‍ വാരിയെടുത്തു.

"കൊണ്ടാ നായിന്റെ മോനേ!" വാസു പിടഞ്ഞെണീററു. തൊട്ടുപിന്നിലിരുന്ന്‌ ഐലക്കൊല്ലി(14)യുടെ പൊരം(15) ശരിപ്പെടുത്തിക്കൊണ്ടിരുന്ന തന്റെ ചെവിക്കകത്ത്‌ അതൊരു ചാട്ടുളിപോലെ പതി ഞ്ഞു. വരച്ച വര മാച്ചുകൊണ്ട്‌ അവന്‍ നടത്തം തുടങ്ങിക്കഴിഞ്ഞു. തഴമ്പുള്ള കൈ നിവര്‍ത്തി പിരടിക്കൊന്നു കൊടുത്തു.

"ഉയ്യച്ഛാ..." കൈപ്പിടിയിലൊതുക്കിയ നിറമുള്ള കവിടികള്‍ വലിച്ചെറിഞ്ഞ്‌ വെളുത്തപൂഴിത്തട്ടില്‍ മുഖം ചേര്‍ത്ത്‌ വാസു കരഞ്ഞു.

അടിച്ച്‌ കൈവലിച്ചിട്ടേയുള്ളു. മനസ്സു രുകി.

"ഇങ്ങട്ട്‌ വാ, ചെയ്ത്താനേ..." വാരിയെടുത്ത്‌ കൈത്തണ്ടയിലിരുത്തി. മുഖത്തും തലമുടിയിലും കണ്ണീരിഴുകി പററിച്ചേര്‍ന്ന തടിച്ച മണല്‍ത്തരികള്‍ തട്ടിക്കളയാന്‍ സമ്മതിക്കാതെ അവന്‍ ശാഠ്യത്തോടെ കൈ തട്ടി. ബോധപൂര്‍വം അവനെ അടിക്കേണ്ടിവന്ന ഒരേയൊരു സന്ദര്‍ഭം.

'ഓഞ്ചെറ്യ ചെക്കന്‍,(16) എന്തറിയാന്‍? ഓനത്തല്യെ നെന്റെ പ്രാന്ത്‌!' മനസ്സ്‌ സ്വയം ചൊടിച്ചു. കിട്ടിയ മീന്‍ചെളുക്കയും മുള്ളും കൊക്കിലൊതുക്കി കൂടടങ്ങാന്‍ പറന്നുപോകുന്ന കാക്കകളും വിളിച്ചുപറഞ്ഞു: 'പ്രാന്ത്‌...പ്രാന്ത്‌...'

കിട്ടന്റെ ചായപ്പീടികയിലിരുത്തി ചായയുംകൊള്ളിക്കിഴങ്ങും വാങ്ങിക്കൊടുത്ത്‌ അവന്റെ കരച്ചി ലടക്കി. വിവരം പാഞ്ചുവെ അറിയിച്ചില്ല. അറിഞ്ഞാലവള്‍ കലഹിക്കും. ഒരാഴ്ചത്തേക്ക്‌ അവള്‍ പിന്നെ മിണ്ടില്ല. വീട്ടില്‍ ചെന്നഉടനെ പാഞ്ചുവെക്കൊണ്ട്‌ അവന്റെ കാലും മുഖവും കഴുകിപ്പി ച്ചു. എന്നിട്ട്‌ ഭഗവതിയുടെ വിഗ്രഹത്തിന്നു മുമ്പിലിരുത്തി അവനെക്കൊണ്ട്‌ തൊഴുവിപ്പിച്ചു. കുട്ടികളുടെ വിളി ഭഗവതി വേഗത്തില്‍ കേള്‍ക്കും.

കൊച്ചു കൈകളുയര്‍ത്തി വാസു ഭഗവതിയെ തൊഴുത്‌ പറഞ്ഞു: "തമ്പാട്ടീ, കാക്കണേ... മിമ്മിം ചോറും17) തെരണേ..."

കൊച്ചായിരുന്നപ്പോള്‍ താനും ഇതേ വാക്കുകള്‍ കൂട്ടിച്ചൊല്ലി‌ ഭഗവതിയോട്‌ കേണിട്ടുണ്ടായിരുന്നു. ആണ്ടുകളായിട്ടത്‌ തുടരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ്‌ തിരിഞ്ഞ മകനെ വാരിപ്പുണര്‍ന്നു: "വാടാ, മോനേ, അച്ഛന്റെ പൊന്നുങ്കട്ട!" തന്റേതു മാത്രമല്ല; അവളുടേതും.

വാസുവിന്ന്‌ അന്നൊരു മേക്കാച്ചലുള്ളതു പോലെ(18) തോന്നിയതായിരുന്നു. "ഓനിന്നൊന്നും കൊടു ക്കണ്ട. ഒര്യേരത്തെ പഷ്ണി നല്ലതാ. വേറുമ്പയററി കെടക്കട്ട്‌." പാഞ്ചു താക്കീത്‌ തന്നു. "പാഞ്ച്വേ, നെന്റെ തലേല്‌വെറും ചേറാ, കടലിഞ്ചേറ്‌! രാത്രി പഷ്ണിക്കിട്ടാ ഒര്‌ പ്രാവിന്റെ റച്ചി കൊറേംന്നാ സാസ്‌ത്രം." പ്രതിഷേധിച്ചു. "നെന്റെ പേട്യങ്ങ്‌ കള. ഓനൊന്നൂല്ല. ഭഗോതീളളപ്പൊ ഒരുണിലുങ്കൂടി ഓന്റെ മേത്ത്‌ പൊന്തൂല്ല."

"എന്നുമ്പെച്ച്‌ അരുതായ്മ(19) കണ്ടില്ലാന്ന്‌ വെക്ക്വേ?"

"മണ്ണുങ്കല്ലുംതിരിയാത്ത നീ മുണ്ടാണ്ടിരിയെണേ, പൊരിച്ചോത്തി(20) കൂട്ടാണ്ട്‌ കൊറച്ച്‌ ഒണക്കച്ചോ റെങ്കിലും നീ ഓന്‌ വാരിക്കൊട്‌."

"അത്ര നിര്‍ബന്തോണ്ടെങ്കിക്കൊര്‍ച്ച്‌ കഞ്ഞ്യോട്ക്കാ. പാറലരീട്ട്‌ കൊര്‍ച്ച്‌ കഞ്ഞി." "നീയെന്താച്ചാലങ്ങാക്കൂട്‌. ഓന്റെ കൊടല്‌ പഷ്ണിക്കിടാന്‍ ഞാന്തമ്മേക്ക്വേല്ല."

കഞ്ഞിയുംകുടിച്ച്‌ വാസു ഉറങ്ങി. പിറേറന്ന്‌ പനി കൂടുകയാണുണ്ടായത്‌. ചികിത്സക്ക്‌ മീത്തലെപ്പീ ട്യേലെ രാമന്‍വൈദ്യരെ വിളിച്ചുകൊണ്ടുവന്നു. ഗുളികയും കഷായവും കൊണ്ടുവന്ന്‌ ബലം പ്ര യോഗിച്ച്‌ അവനെക്കൊണ്ട്‌ കഴിപ്പിച്ചു. പക്ഷെ, ദിവസം കഴിയുന്തോറും വാസുവിന്‌ ദീനം കൂടിയതല്ലാതെ കുറഞ്ഞുകണ്ടില്ല.

"പെസറത്ത്‌ ഓടത്തിക്കേറി ദെവസംമുഴ്‌വേനും ചെക്കന്‍ കളിച്ച്‌. കണ്ടാലിങ്ങ്‌ കൂട്ടിക്കൊണ്ട്വര ണ്ടേ?" അവള്‍ പരിഭവിച്ചു.

"അറിയായ്നെങ്കീ നെനക്ക്‌തെന്നെയിങ്ങ്‌ കൂട്ടിക്കൂടയ്നോ?" കുട്ടികള്‍ മഴയത്ത്‌ കളിക്കും. അവര്‍ക്കൊ രു രസം. ആരെയും കുററം പറഞ്ഞിട്ട്‌ കാര്യമില്ല.

"മ്മക്ക്‌ര്‌ കണ്ണേറ്‌ കയ്ച്ചോക്ക്യാലോ?" പാഞ്ചു തന്നോടാലോചിച്ചു.

"കയ്ക്കാ. കയ്ക്ക്ന്നേനക്കൊണ്ടൊന്നൂല്ല. പക്കേങ്കില്‌ ഇച്ചിരി പാര്‍ക്കട്ട്‌.

" കുറച്ചുപ്പും മുളകും വാരി മുഷ്ടിയിലടക്കി പാഞ്ചു വന്നു. കരയിലിട്ട ഉടുമ്പ്മീന്‍ പോലെ പായയോട്‌ പററിക്കിടന്ന്‌ 'നെടുഞ്ചാതം' കഴിക്കുന്ന വാസുവിനെ മൂന്നുവട്ടം അടിമുടി ഉഴിഞ്ഞ്‌ കത്തുന്ന അടുപ്പത്ത്‌ കൊണ്ടുചെന്നിട്ടു- "അവക്കണ്ണെല്ലം പൊട്ടിത്തെറിച്ച്പോണേ...!"

ഇറക്കത്തിന്നുപകരം ഏററമാണ്‌ കണ്ടത്‌. രാത്രിമുഴുക്കെ അവന്‍ മരണവെപ്രാളം കാട്ടി. പാഞ്ചു വും താനും പോളചിമ്മാതെ നേരംവെളുക്കുവോളം പായ്ത്തലയിലിരുന്ന്‌ കരഞ്ഞു. കുലദൈവമായ ചീറുമ്പത്തമ്പുരാട്ട്യമ്മക്ക്‌ പൊന്നിന്റെ ഒരുരൂപം നേര്‍ന്നു:

"കടോത്ത്‌(21) വാഴണ കെട്ടുമ്പൊര്‍ത്തെ ഭഗൊത്യേയ്‌, അട്യങ്ങള്‍ടെ ഈ ഏളപ്പൈതലിനെ സൂക്കേട്ന്ന്‌ കൈ കൊടുത്ത്‌ കരകേററ്യാല്‌ അട്യങ്ങളാല്‍ക്കഴീന്നൊര്‌ നേര്‍ച്ച പൊന്നുന്തകിടോണ്ടൊര്‌ രൂപാ യിട്ട്‌ നേരാന്‍ കയ്യേല്‍ക്ക്യാണേ..."

കട്ടച്ചുമരിന്റെ ഓരത്തെവിടെയോനിന്ന്‌ മണ്ണട്ട നിര്‍ത്താതെ കരയുന്നു. ഒരിക്കലും ശ്ര്ദ്ധിക്കപ്പെടാ ത്ത, കരയിലേക്കടിച്ചുകയറുന്ന, തിരയുടെ ശബ്ദം ചെവിക്കകത്തിരമ്പുന്നു. പള്ളിയറയിലെ ആല്‍മര ത്തില്‍ ചേക്ക്കുത്തി തൂങ്ങിനില്‍ക്കുന്ന വാവലുകള്‍ കൂട്ടംകൂടി ഒച്ചവെക്കുന്നു.

"പപ്പൂനക്കൂട്ടണ്ട... കൊക്കോട്ടിത്ര കോളോട്ടിത്ര..."(22) വാസുവിന്റെ പിച്ചുംപേയും.

കരള്‍ തരിച്ചു. തങ്ങളുടെ പിടിയില്‍നിന്നും അവന്‍ വഴുതുകയാണോ? കയ്യയയുന്നു. പിടിവിട്ടുകൂ ടാ... നടുവകത്തുവെച്ച പടവാളേന്തി, നാവുന്തിനില്‍ക്കുന്ന ഭഗവതിയുടെ ബിംബത്തിന്നു മുമ്പില്‍ കമിഴ്ന്ന്‌ വീണ്‌ മകന്റെ ജീവന്നുവേണ്ടി താണു കേണു. കുലുങ്ങിക്കുലുങ്ങി കരഞ്ഞു.

വിളി കേട്ടു! നേരം പുലര്‍ന്നപ്പോഴേക്കും വാസുവിന്റെ അരുതായ്മക്ക്‌ ശമനംകണ്ടു. കനിവുള്ള ചീറുമ്പ തന്റെ കെട്ടുമ്പുറത്തെ പൈതങ്ങളെ തള്ളാറില്ല. ഭാരംതിങ്ങിയ ജീവിതത്തില്‍ ഏഴകളെ പോ‍ലെ തൂങ്ങിനിന്നാടുന്ന മുക്കുവസന്താനങ്ങള്‍ അലറി വരുന്ന പെസറിലും കോളിലും അകപ്പെട്ട്‌ ചുഴിയോടൊപ്പം കറങ്ങുന്ന ഓടത്തില്‍നിന്ന്‌ കറുത്ത മാനത്ത്‌ നോക്കി മാറത്തടിച്ച്‌ കൂട്ടത്തോടെ നിലവില്‍ക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ആഴത്തിന്റെ നിഗൂഢതയില്‍ നിന്ന്‌ പെട്ടെന്ന്‌ പൊന്തിവരുന്ന കടലാനയെക്കാണുമ്പോള്‍ തലക്ക്‌ കൈ വെച്ചുകൊണ്ട്‌ വിളിക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ഇടവത്തില്‍ കടല്‍ ക്ഷോഭിച്ച്‌ കരയില്‍ കമിഴ്ത്തിയ വള്ളങ്ങളേയും വലിച്ച്‌ കരുത്തന്‍ തിരമാലകള്‍ വലിയുമ്പോള്‍ ശൂന്യതയിലേക്ക്‌ കൈകള്‍ വീശി വിളിക്കുന്നു - "തമ്പുരാട്ട്യമ്മേ..."

ശക്‌തിയായ കടക്കാററില്‍ ചെററക്കുടിലുകള്‍ കുലുങ്ങുമ്പോഴും നെഞ്ചത്തടിയോടൊപ്പം അവ യ്ക്കുള്ളില്‍നിന്ന്‌ ഉയരുന്ന ശബ്ദവും മറെറാന്നല്ല - "തമ്പുരാട്ട്യമ്മേ..."

തങ്ങളുടെ ആപത്തില്‍ നിന്നും രക്ഷനല്‍കുവാന്‍ കരുത്തുള്ള ഒരേയൊരു കൈ. ആ വലിയ ചിറകു കള്‍ക്കുകീഴില്‍ കടവത്തെ പൈതങ്ങള്‍ വിശ്രമിക്കുന്നു. അഭയം തേടുന്നു. കണ്ണ്‌തുറന്ന്‌ കിടക്കുന്ന വാസുവെക്കണ്ടപ്പോള്‍ ആശ്വാസത്തോടെ നീട്ടിവിളിച്ചു- "ന്റെ പൊന്നുതമ്പുരാട്ട്യമ്മേ..."

വാസു മൂന്ന്‌ കുളിച്ചു. ഓടിച്ചാടിക്കളി‍ക്കാനാവാഞ്ഞ്‌ പലയിട്ട്‌ ചെക്കന്‍ കുത്തിയിരുന്നു. മോനെ മേലോടെ ഒന്ന്‌ കുടഞ്ഞിട്ടാണ്‌ പണ്ഡാരം സന്നി തലവലിഞ്ഞത്‌. ഒരു ബാദ്ധ്യതയുണ്ട്‌. കഴിയുന്നതും വേഗം അതങ്ങ്‌ തീര്‍ക്കണം. തങ്കത്തിന്റെ ഒരു രൂപം. ഭഗവതിയെ പ്രീതിപ്പെടുത്തിയിട്ടുവേണം... ഒററ ഒരേട്ടക്കോര്‌ മതി. കാര്യം ഭംഗിയോടെ കഴിയും.

പക്ഷെ, ഒന്ന്‌രണ്ട്‌ മാസത്തേക്ക്‌ കടലമ്മ കനിഞ്ഞില്ല.

താന്‍ മകന്റെപേര്‍ക്ക്‌ നേര്‍ച്ച നേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ അരവിന്ദന്‍മാസ്‌ററര്‍ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു: "ദാമൂ, ഞാന്‍ നിന്നോടൊന്ന്‌ ചോദിച്ചോട്ടേ?"


"ഓ റെഡി ചോയ്ച്ചോ..."

മാഷ്‌ ചോദിച്ചു: "ഞാന്‍ നിനക്കൊരു സാധനം സമ്മാനം തരികയാണെന്ന്‌വെച്ചോ, അതേ സാധനംതന്നെ സമ്മാനമായി നീ മറെറാരിക്കല്‍ എനിക്ക്‌ തിരിച്ച്‌തന്നാല്‍ ഞാന്‍ തൃപ്‌തിപ്പെടുമോ?" "ഇല്ല."

"ഇപ്പണവും, പൊന്നും, ആഹാരവുംമററും നിനക്കാരാ തരുന്നത്‌? പറയ്‌."

"ഭഗോതി."

"സമ്മതിച്ചോ?"

"സെരി, തമ്മേച്ച്‌."

"എന്നാപ്പിന്ന, ആ പൊന്ന്‌തന്നെ തിരിച്ചുകൊടുത്ത്‌ ദാമൂന്‌ ഭഗവതിയെ തൃപ്‌തിപ്പെടുത്താനൊ ക്ക്വോ?"

ഉത്തരം മുട്ടി. മാഷ്‌ വല്യ വീരനാ. ഒന്നൂല്ലെങ്കി കൊറേയങ്ങ്‌ പഠിച്ചേല്ലേ. പോരാണ്ടെത്ര കുട്ട്യോളെ യാ പഠിപ്പിച്ച്‌ വിട്ന്നേ! എന്നാലും അപ്പറഞ്ഞേന അങ്ങ്‌ ഞായായ്ക്കൂടാ. രണ്ട്മിനിട്ട്നിന്ന്‌ ചിന്തിച്ചപ്പോള്‍ തനിക്ക്‌ മറുപടിയുണ്ടായി:

"പക്കേങ്കില്‌ മാഷേ, ഞാങ്കൊട്ക്ക്ന്ന മുട്ടായീന്ന്‌ ഒര്യഷ്ണം പൊട്ടിച്ച്‌ എന്റെ മൊനെനക്ക്‌ തന്നാ ഞാമ്പാങ്ങൂല്ലേ? എനക്ക്‌ സന്തോസാവൂല്ലേ?"

ശരിയെന്നും പറഞ്ഞില്ല, തെറെറന്നും പറഞ്ഞില്ല. ചോനാക്കീരന്റേത്‌(23) പോലുള്ള പല്ലുകള്‍ കാട്ടി ക്കൊണ്ട്‌ മാഷ്‌ നടന്നു. പള്ളിയറയുടെ പടിപ്പുരയില്‍ ചെന്നിരുന്ന്‌ വല്യച്ഛന്‌(24)

ചവക്കാന്‍ വെററി ല കൊടുത്ത്‌ താനേററ നേര്‍ച്ചക്കാര്യത്തെക്കുറിച്ച്‌ ആദരവോടെ അറിയിച്ചു.

നടയ്ക്കല്‍ ത്തന്നെ നീട്ടി ത്തുപ്പിയിട്ട്‌ വല്യച്ഛന്‍ ഗൌരവത്തോടെ പറഞ്ഞു: "എന്നിട്ട്‌ നീയിത്രങ്ങ്‌ നീട്ട്യാ? രണ്ട്മാസത്തിലധ്യോ ന്നും നേര്‍ച്ച നീട്ടിക്കൊണ്ടോയ്ക്കൂടാ. നേര്‍ച്ചക്കാര്യംന്ന്‌ പറഞ്ഞാ നേര്‍ച്ചക്കാര്യം തെന്ന്യാ. ങ്‌ഹാ, പറഞ്ഞിററ്‌ പറഞ്ഞിററില്ലാന്നാക്കണ്ടാ!"

വിഷമം പെരുകി. പള്ളിയറനടയ്ക്കലുള്ള പീററത്തെങ്ങില്‍നിന്ന്‌ വീണ കുരൂമ(25)യെടുത്ത്‌ കയ്യില്‍ വെച്ചു. ഈര്‍ക്കിലില്‍ കുത്തി വാസു അതുകൊണ്ട്‌ കറക്കിക്കളിക്കും. പള്ളിയറപ്പറമ്പത്തെ കാലം കഴിഞ്ഞ സകല തെങ്ങുകളും വെട്ടി. നടയ്ക്കലുള്ള പീററ ഒഴികെ. അതു മാത്രം വെട്ടുവാന്‍ അക ത്തുവാഴുന്ന ഭഗവതിക്ക്‌ സമ്മതമില്ലത്രെ. പലാപ്പുറം ചിന്തിച്ചപ്പോള്‍(26) കണ്ടതാണ്‌. ഒരു വസ്‌തു വും അതില്‍നിന്ന്‌ പറിച്ചിടുകയും അരുത്‌. തനിയേയങ്ങ്‌ കൊഴിഞ്ഞ്‌ വീഴുകയാണ്‌ വേണ്ടത്‌. കൈതാട്ട്‌ ചുട്ട്കരിച്ച്‌ പരീക്കടവത്ത്‌ വന്ന്‌വാഴുന്ന ഭഗവതിയുടെ തീരുമാനം വകവെക്കാതിരിക്കാ ന്‍ ആര്‍ക്കുണ്ട്‌ ധൈര്യം?

"അമ്മേ..." നടയ്ക്കല്‍ നോക്കി തൊഴുതു സ്ഥലംവിട്ടു.

കടുപ്പത്തില്‍ ഒരു ചായയും കുടിച്ച്‌, ചെടുമുതലാളിയുടെ ഒരു വമ്പന്‍ ചുരുട്ട്‌ കൊളുത്തി വലിക്കു ന്നതിനിടയില്‍ വിഷണ്ണനായിരുന്ന്‌ ചിന്തിക്കുകയായിരുന്നു: 'എന്താപ്പം ബയി?'

രണ്ടാമത്‌ കൊളുത്തിയ ചുരുട്ട്‌ പകുതിക്ക്‌ കെട്ടപ്പോള്‍ ഒരുവഴി കണ്ടെത്തിയ ആവേശത്തോടെ കുററി വലിച്ചെറിഞ്ഞു.

'നിരീച്ചിററ്‌ അതേ ഇപ്പം ബയ്യ്ല്ളൂ... ആകമുങ്ങ്യാ കുളിരൊന്ന്‌.' പാഞ്ചുവിന്റെ താലി കലക്കി ഒരു കൊച്ചുരൂപം ഉടനെ തീര്‍ക്കുക. സംക്രാന്തിയാണ്‌ വരുന്നത്‌. ഇനിയും വെച്ചിരുന്ന്‌കൂടാ. താലി പണിത കുഞ്ഞനന്തന്‍ സെറാപ്പിനെക്കൊണ്ട്‌തന്നെ അത്‌ കലക്കിച്ചു.

ചുവന്ന പട്ടില്‍ ഭദ്രമായിപ്പൊതിഞ്ഞ ആള്‍രൂപം ചിട്ടയനുസരിച്ച്‌ വാസുവിന്റെ കൈകൊണ്ട്‌ വല്യ ചഛനെ ഏല്‍പ്പിച്ച്‌ പള്ളിയറനടയില്‍ ഏറെനേരം തൊഴുതുനിന്നു. ഉടുത്ത മുണ്ടില്‍ തെരുപ്പിടിച്ച്‌ തൊട്ടുമുമ്പില്‍ വാസുവും. മൂന്നുവട്ടം നടക്കല് ‍തൊട്ട്‌ തലക്ക്‌വെച്ച്‌ മകന്റെ കൈപിടിച്ച്‌ പള്ളിയറ വിട്ട്‌ നടന്നപ്പോള്‍ ഉറഞ്ഞുതുള്ളിയ ഭഗവതിയുടെ അരുളിപ്പാട്‌ കോരിത്തരിപ്പോടെ ഓര്‍ത്തു: 'ഞാനും എന്റ അമ്മാറും എന്റെ കുഞ്ഞിപ്പൈതലിനെ തട്ട്യകററീട്ട്ണ്ട്‌, ട്ടോ... എന്റെ കൈക്കു ള്ളില്‌ എന്റെ ഏളപ്പൈതലിനെ ഞാനെന്നും ഒതുക്കിവെക്കുന്നുണ്ട്‌... ഭയപ്പെടണ്ടാ... ഹും!'

അവസാനമായിട്ടൊന്ന്‌ തിരിഞ്ഞു നോക്കി.

മുമ്പോട്ടു നടന്നു.

ഢും!

വാസു നിലത്ത്‌വീണ്‌ പിടഞ്ഞു. വെറും രണ്ടേക്ക്‌രണ്ട്‌ പിട! പിന്നീട്‌ അനക്കമുണ്ടായില്ല. പീററയി ല്‍നിന്നും അടര്‍ന്നുവീണ ഉണക്കത്തേങ്ങ ഉരുണ്ടുരുണ്ട്‌ അരയാലിന്റെ കടക്കലോളം എത്തിയിരു ന്നു.

നേര്‍ച്ചവെച്ച്‌ പിരിഞ്ഞ തന്റെ മകനെ കൊല്ലാന്‍ ആകാശംമുട്ടിയ പീററയില്‍നിന്നും വീണ കൊല ത്തേങ്ങ! തലക്ക്‌ കീറ്‌വീണ്‌ അതില്‍കൂടി കുത്തിയൊലിക്കുന്ന ചോരകണ്ടപ്പോള്‍ നിലകിട്ടിയില്ല. ഉടുത്തമുണ്ടിന്റെ തെല്ലില്‍നിന്നും ഒരു കഷണം നീളത്തില്‍ കീറിയെടുത്ത്‌ മരിച്ച മകന്റെ തല വരിഞ്ഞുകെട്ടി. ചോരപുരണ്ട കൈകള്‍ പള്ളിയറയുടെ ചുററഴികളില്‍ അള്ളിപ്പിടിച്ച്‌ അകത്തേക്ക്‌ ഏന്തിനോക്കി.

ഉറഞ്ഞാടിയ ഭഗവതി പടിഞ്ഞാററയിലേക്ക്‌ വലിഞ്ഞുകഴിഞ്ഞു. അടഞ്ഞ വാതിലുകള്‍... ചെമ്പരത്തിപ്പൂപോലെ വിടര്‍ത്തിയ ചെങ്കുടക്കു കീഴിലെ ചുകന്ന വീരാളിപ്പട്ടുടുത്ത ഭഗവതിയുടെ ചുകന്ന നാക്ക്‌...

കാററത്ത്‌ നഗ്നനൃത്തംവെക്കുന്ന ചെന്തിരി...

ഭഗൊതിക്ക്‌ തണ്ണിത്താഹം തീര്‍ക്കാന്‍വേണ്ടിവെച്ച മൂട്ചെത്തിയ ചെന്തേങ്ങ...

തട്ടകത്തെ പീഠത്തിന്റെ വക്കില്‍വെച്ച ചോരയുടെ നിറമുള്ള കൊച്ചുപൊതി...

എല്ലാം എല്ലാം, കണ്ണില്‍ നിറഞ്ഞു കിടക്കുകയാണ്‌. പെട്ടെന്ന്‌ കൈവലിച്ചു. ഇനി നിന്നുകൂടാ. പുലയാണ്‌. ചത്തൊടുങ്ങിയ മകന്റെ പുല!

പുലകല്‍പ്പിച്ച്‌ ജപവും വന്ദനവും നിറുത്തിപ്പിരിഞ്ഞ ഊരാളന്‍മാരെ തള്ളിനീക്കിക്കൊണ്ട്‌ വാസു വേയും എടുത്തോടി. ചാണകംതേച്ച നിലത്ത്‌ മലര്‍ന്ന്‌ കിടന്നുരുളുന്ന പാഞ്ചുവെ സാന്ത്വനപ്പെടു ത്തേണ്ടത്‌ താനാണ്‌. അതിന്ന്‌ തന്റെ ഉള്ളില്‍ ഇരമ്പുന്ന കോളുകൊണ്ട കടല്‍ പദംവെച്ചിട്ടുവേ ണ്ടേ? എങ്ങും ഒരു മൈങ്ങാലിപ്പ്‌.(27) തനിക്കിനി വെളിച്ചമില്ല. മൈമ്പാണ്‌(28). ഒടുക്കത്തെ മൈമ്പ്‌! തന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ക്ലാവുള്ള(29) കടല്‍ കാണുകയില്ല.

ബരിസത്തെത്തെര(30) തായലെക്കടപ്പുറത്തെ ആമക്കല്ലിന്റെ മാറില്‍ചെന്ന്‌ ബെലസുള്ള(31) കൈവലി ച്ച്‌ അടിക്കുമ്പോള്‍ കറുകറുത്ത കല്ല്‌ മുരു മൂടിയ പുറം കാട്ടി കൂസലില്ലാതെ കുമ്പിട്ടിരിക്കുന്നു. അത്‌ വല്ലാത്ത കരുത്താണ്‌! അക്കരുത്ത്‌ മനിശനായ എനിക്ക്‌ കിട്ട്വോ? പലവുരു താന്‍ സ്വയം ചോ ദിച്ചു പോയിട്ടുള്ള ചോദ്യമാണിത്‌. വിവരം അറിയിക്കാനുള്ളവര്‍ക്കൊക്കെ ആളയച്ചു. കൂറുള്ളവര്‍ വെത്തിലപ്പൈസയുമായി(32)

വരികയും ചെയ്‌തു.

വടക്കുമ്പര്‍ത്തെ കാര്‍ണ്ണവരും മുമ്പായ കാര്‍ണ്ണവരും കടോരച്ഛന്‍മാരും കളി‍ക്കിടാവച്ഛനും മുററത്ത്‌ വട്ടത്തില്‍ പലയിട്ട്‌ ഇരുന്നു. മുറുക്കും ആലൊചനയും കഴിഞ്ഞ്‌ കടോരച്ഛന്‍ ചോദിച്ചു: "എന്നാല്‌, ചവേട്ക്കാന്‍ തമ്മേക്ക്വാ."

കാര്‍ണ്ണവന്‍മാര്‍ സമ്മതംമൂളി.

ശങ്കുവാണ്‌ ശവം പൊക്കിയെടുത്തത്‌.

കടക്കാക്കയെപ്പോലെ താന്‍ കരഞ്ഞു. "വാസൂ, എട മോനേ.., വാസൂ.., നീ പോല്ലെടാ... പോല്ലാ..."

പിടിച്ചുനിര്‍ത്താനാവാത്ത യാത്ര... മുട്ടിയുടെ ശക്‌തിയുള്ള ശങ്കുവിന്റെ നിറഞ്ഞ കണ്ണുകളിലേക്ക്‌ നോക്കിയപ്പോള്‍ താനോര്‍ത്തു: 'മൂന്ന്‌ കൊല്ലോന്നും മക്കളോണ്ടാക്കാമ്പേണ്ടടാ, കയ്യൂലെങ്കി പണീങ്ങ്‌ വിട്ട്‌താ...'

വിട്ടുകൊടുത്തു. ഉണ്ടാക്കി, ആവോലിയും ചോറും കൊടുത്ത്‌ വളര്‍ത്തിയെടുത്ത മകന്റെ ശവം.

ശേഷിച്ച ആ പുറംതൊണ്ട്‌ കയ്യിലെടുത്തപ്പോള്‍ ശങ്കു കരയുകയാണ്‌. ശോകച്ഛവിയാര്‍ന്ന മൂകതയോ ടെ കിട്ടുമരക്കാന്റെ മോന്‍ സദാശിവന്‍ അടുത്തു നിന്നു‌ നോക്കുന്നു. തട്ടിക്കൊണ്ടുപോയ നിറമുള്ള ഇത്തിളുകള്‍ കളിത്തോഴന്‌ തിരിച്ചു കൊടുക്കാത്തതിലുളള അപരാധബോധമാണോ സദാശിവനെ അലട്ടുന്നത്‌? നാളെത്തന്നെ സദാശിവന്‍ വീണ്ടും ഇത്തിളും കവിടിയും പെറുക്കാന്‍ കടപ്പുറത്തേക്ക്‌ സമാധാനത്തോടെ തിരിച്ചു ചെല്ലും. 'വലിച്ച തണ്ടും, ബെയ്ച്ച ചോറും' എന്ന്‌ പറഞ്ഞ്‌ ശങ്കു കടലി ലേക്കും. പക്ഷെ, താനോ?

എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട്‌ പാഞ്ചു നിലവിളിക്കുന്നു. മകന്റെ വേര്‍പാട്‌ അവളെ കമിഴ്ത്തിയടിച്ചു. മോന്റെ കുഴിയില്‍ മണ്ണിട്ട്‌ പാതിരാത്രികളില്‍ താന്‍ കയറിയിറങ്ങിയ തെങ്ങുകള്‍ നോക്കാതെ ശവപ്പറമ്പിന്റെ പുറത്തു കടന്നപ്പോള്‍ കടപ്പുറത്ത്‌ മണലില്‍ വീണ്‌ കിടക്കുന്ന ഉണങ്ങി യ കുരൂമകള്‍ കാലില്‍ തടഞ്ഞു. ഇനിയവ പെറുക്കേണമെന്നില്ല.

പുരയില്‍ വന്ന്‌ വാല്‍ക്കിണ്ടിയിലെ വെളളംപകര്‍ന്ന്‌ കാല്‍കഴുകി. കള്ളന്താമു സമുദായത്തില്‍ സമ്പാദിച്ച വൃത്തികെട്ട പേര്‌ മായ്ക്കുവാന്‍ ഒരു കൊച്ചുകൈ വളരുകയായിരുന്നു. പള്ളിയറ നട യ്ക്കലെ പീററയില്‍നിന്നും ഒരുണങ്ങിയ തേങ്ങ അടര്‍ന്നു വീണപ്പോള്‍ ആ കൈ അററു! പല്ല്കടി ച്ചു.

കറുത്തവാവിന്നാളിലെ കടല്‍ത്തിര പോലെ ഉയര്‍ന്നുകൊണ്ടിരുന്ന വൈരാഗ്യം ഒതുങ്ങാത്തതെന്ത്‌? അടുപ്പത്തെരിയുന്ന തീപോലെ അത്‌ പെരുകുന്നു.

വല്യ കുറുമ്പുള്ള ഭഗൊത്യാ ചീറുമ്പ! പക്കേങ്കില്‌ ആ കുറുമ്പ്‌ ആറുന്നൂറും തിരിയാത്ത ഒരേളയോട്‌ വേണയ്നോ?

കല്ലെടുത്തെറിഞ്ഞാലുങ്കൂടി ശങ്കൂന്റെ നായ്‌ കടിക്കൂല്ല. ഉള്ളാല്‍കല്‍പ്പിച്ച്‌ ഞാനോ, ന്റെ മോനോ തമ്പുരാട്ട്യോട്‌ വല്ലോം കാട്ടീട്ടില്ല...

ചിന്തകളൊന്നുംതന്നെ നേര്‍വഴിക്കു തിരിയാന്‍ കൂട്ടാക്കുന്നില്ല. തന്റെ ജീവന്റെ ജീവനായ മകന്‍ വാസു ഒരിക്കലുമൊരിക്കലുമിനി തിരിച്ചെത്തുകയില്ല എന്ന നഗ്നസത്യം തന്റെ ഹൃദയത്തില്‍ ഇടി മിന്നലേല്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍-

പിന്നെന്തേ ഈ കുറുമ്പത്തി എന്റെ മോനെ കാലോടുവാരിയടിച്ചേ??

കണ്ണുകളുരുട്ടിക്കൊണ്ട്‌ താനുററുനോക്കിയതെവിടേക്കാണ്‌? അമര്‍ഷം ചെമ്മീമ്പൊലപ്പ്പോലെ ആഴ ത്തില്‍നിന്നും നുരകുത്തി പൊന്തിവന്നു.

നേരെ കയറിച്ചെന്ന്‌ ഒരു മാററവുമില്ലാതെ അതേപടി നില്‍ക്കുന്ന ഭഗവതിയുടെ ബിംബം പൊക്കി യെടുത്തു. ദുര്‍വാശിക്കാരനായ തന്റെ ഉദ്ദേശം മനസ്സിലാക്കിയ പാഞ്ചു പിന്നാലെ ഓടിവന്ന്‌ കൈ ക്കു കടന്നു പിടിച്ചു.

"ചവിട്ടും ഞാന്‍! മാറ്‌!!" കണ്ണുരുട്ടി അലറി.

ഉമ്മറത്ത്‌ കാല്‍കഴുകാനുപയോഗിക്കുന്ന പരന്ന കരിങ്കല്ലില്‍ നാവുന്തിയ വിഗ്രഹം എറിഞ്ഞുടച്ചു! വാശിയോടെ ആകാശത്തുയര്‍ത്തി തഴമ്പുള്ള ബലിഷ്ഠങ്ങളായ കൈകള്‍ കുടഞ്ഞു - "ബീയ്യട്ട്‌ ന്റെ തലേലും ഇടി!"

കുമ്പിടാന്‍വേണ്ടി കാല്‍ക്കല്‍വീണ മകന്റെ തലയാണ്‌ വീശിയത്‌! അവന്റെ തന്തയുടെ തല ബാക്കിയാണ്‌. ഇനിയതും ഛേദിക്കപ്പെടട്ടെ.

കണ്ടവരും കേട്ടവരും അവര്‍ക്കു തോന്നിയതൊക്കെ പറയുകയാണ്‌. "ഓനും മോനും ഒന്നേയ്നും. മോന്‍ ചത്തതോടെ ഓന്റെ പിരിയെളകി. അല്ലാണ്ടെന്തായിക്കാട്ടണത്‌?"

അററം പറിഞ്ഞ പുല്ലുപായ വിരിച്ച്‌ കോലായില്‍ കിടന്നു. വല്യേട്ട മുറിക്കുന്ന കോടാലി എടുത്ത്‌ ആരെയും കാണിക്കാതെ അടുത്ത്‌വെച്ചു. കണ്ണുകള്‍ കുഴിച്ചുപൂട്ടിയപ്പോള്‍-

കണ്‍മുമ്പില്‍കൂടി മകന്‍ ഒലിച്ചൊലിച്ച്‌ പോകുകയാണ്‌. നടുക്കടലിലൊരു തുരുത്തില്‍ താനൊററപ്പെട്ട്‌ നില്‍ക്കുന്നു. തുരുത്തിന്റെ പാര്‍ശ്വങ്ങളില്‍ അടിച്ചുതിമര്‍ക്കുന്ന തിരമാലകള്‍ ഏകനായ തന്നിലേക്ക്‌ ചിതറിവീഴുന്നു. ചുണ്ടത്തു പററിയ ഉപ്പുവെള്ളം നാക്കുനീട്ടിത്തുടച്ച്‌, ഇളകിയ കടലിലേക്ക്‌ എടുത്തു ചാടി. കൈകള്‍ നീട്ടിനീട്ടി ഒഴുക്കത്ത്‌ ഒലിച്ചുപോകുന്ന വാസുവിന്റെ പിന്നാലെ നീന്തി. നീന്തിയും മുങ്ങിയും നീരൊഴുക്കില്‍ കുത്തിമറിഞ്ഞ്‌ പിടിയിലമരാത്ത മകനെ തൊട്ടുംതൊടാതെയും മുമ്പോട്ട്‌ നീങ്ങുന്നു. ഒടുവില്‍ തളര്‍ന്ന കയ്യില്‍ തടഞ്ഞ മകനെ മുറുക്കിപ്പിടിച്ചു കൊണ്ട്‌ മേലോട്ട്‌ പൊക്കി എടുത്തപ്പൊള്‍ ‍ വെള്ളം കുടിച്ച്‌ മലര്‍ത്ത വാസുവിന്റെ തടി!

"ഉയ്യെന്റെ മോനേ..." പെട്ടെന്ന്‌ ഞെട്ടി കണ്ണ്‌ തുറന്നു.

മുമ്പില്‍ കട്ടകെട്ടിയ ഇരുട്ട്‌. എല്ലാരുമുറങ്ങി. പാഞ്ചു അടക്കിപ്പിടിച്ച്‌ കരയുന്നു. നിഷ്ക്കളങ്കതയുടെ കഴുത്ത്‌ ഞെരുക്കപ്പെട്ടത്‌ നോക്കി നൊമ്പരംകൊണ്ട തള്ള ഇനിയും തേങ്ങുകയാണ്‌. ആമക്കല്ലിന്റെ പുറത്ത്‌ കരുത്തന്‍ തിരമാലകള്‍ കൈവലിച്ചടിക്കുന്നതിന്റെ ഒച്ച ഇടക്കിടെ ചെവിയില്‍ വന്നലക്കു ന്നുണ്ട്‌. എഴുനേററ്‌ പായിലിരുന്ന്‌ ചുററും നോക്കി.

കോടാലി തപ്പി.

നിലം തൊടാതെ നടന്ന്‌ പുറത്തെത്തി. വ്യഗ്രതയോടെ കാലുകള്‍ മുമ്പോട്ട്‌ നീങ്ങുകയാണ്‌. മിനുസമുള്ള വെളുത്ത മണലില്‍ കാലടികള്‍ നീട്ടിനീട്ടി നടന്നു. ഉണങ്ങിയ കുരൂമകള്‍ തടയുന്നു; കക്കകളും.

ഭീകരത തളംകെട്ടിനില്‍ക്കുന്ന പള്ളിയറയുടെ പടിപ്പുര കടക്കുമ്പോള്‍ കാററത്ത്‌ കെട്ടിയ പായത്തെ ല്ല്‌ പോലെ മേലാകെ വിറച്ചു. കണ്ണുകള്‍ പരതി. തറയില്‍ കത്തുന്ന തട്ടുകളുള്ള ഓട്ടുവിളക്കില്‍നി ന്നും ഇറങ്ങി നെയ്കുടിയന്‍ പൂച്ച വിരണ്ടോടിയപ്പോള്‍ നടുങ്ങി!

പുലര്‍ച്ചക്ക്‌ പുറംകടലിലേക്ക്‌ വീശുന്ന കരക്കാററില്‍ ഒച്ചുകണക്കെ ഇഴഞ്ഞുകയറുന്ന കുളിരുപോ ലെ ഉള്ളിലേക്ക്‌ ഒരു തരിപ്പ്‌ നുഴഞ്ഞുപൊങ്ങി. മുററത്തെ അരണ്ട വെളിച്ചത്തില്‍ ഒററപ്പെട്ട്‌ അവിടവിടെ മിന്നിമറയുന്ന കടവാതിലിന്റെ വിടര്‍ന്ന ചിറകുകള്‍ ഭീകരതയുടെ കരിനിഴല്‍ വിരി ച്ചു.

എന്തുംകല്‍പ്പിച്ച്‌ മുമ്പോട്ടുനീങ്ങി. നടയ്ക്കല്‍ കത്തുന്ന നെയ്‌വിളക്ക്‌ ഊതിക്കെടുത്തി.

മുമ്പില്‍ ഇരുട്ടിന്റെ വലിയൊരു കടല്‍.

ചോര്‍ന്നുപോയ ആവേശം ഉറഞ്ഞു കയറുകയാണ്‌.

കൈയ്യിലെ വലിയ കോടാലി ഉയര്‍ന്നു. കനമുള്ള ഓരോ വെട്ടും നടയ്ക്കലെ പീററയുടെ കടയ്ക്കല്‍ ആഞ്ഞാഞ്ഞ്‌ പതിച്ചു. പിടി മുറുകുന്നു. വെട്ടിന്റെ ശക്‌തി കൂടുന്നു. വെച്ചുകൂടാ, ഇപ്പീററ ഇനി വെച്ചുകൂടാ...

ഭയപ്പാടോടെ പടിഞ്ഞാററയിലേക്ക്‌ നോക്കി. അടച്ചിട്ട മുറിയില്‍ ഭഗോതി ഉറങ്ങുകയാണ്‌. ഉറങ്ങട്ടെ...

ആഞ്ഞുകൊത്തി. അരപ്പട്ടിണിയുമായിക്കിടന്ന്‌ ആണ്ടുകളായിട്ടൊഴുക്കിയ മുക്കോരുടെ കണ്ണീര്‌ കണ്ട്‌ നിസ്സംഗതയോടെ മിഴിച്ചു നിന്നുകൊണ്ടിരുന്ന വയസ്സന്‍തെങ്ങ്‌ മുഴക്കത്തോടെ പള്ളിയറയിലേക്ക്‌ ചരിഞ്ഞ്‌വീണു.

ഇനി നിന്നുകൂടാ. ഭഗോതി ഉണര്‍ന്നുകാണും. കൊടുവാളുമായി ഓടി...

കടപ്പുറത്തെ നേര്‍ത്ത മണ്ണില്‍ തന്റെ കാലുകള്‍ ആഴ്ന്നാഴ്ന്ന്‌ പോകുന്നതായി അപ്പോള്‍ തോന്നി. ആരോ പിന്തുടരുന്നുണ്ട്‌. അതെ, കാലടികള്‍ പുറപ്പെടുവിക്കുന്ന ചിലങ്കയുടെ ശബ്ദം തന്നെയാണത്‌.

എത്തി. അതാ... തൊട്ടു പിറകില്‍ത്തന്നെ... കടന്നുപിടിച്ചുകഴിഞ്ഞു!

"ഉയ്യെന്റമ്മോ...!"തിരമാലകളുടെ ഗര്‍ജജനത്തെ വിഴുങ്ങിക്കൊണ്ട്‌ ആ വിളി കടപ്പുറത്തെ ഇരുട്ടില്‍ കിടന്ന്‌ മുഴങ്ങി.


(1969 ല്‍ ഡല്‍ഹി ലിററററി വര്‍ക്ക്ഷോപ്പ്‌ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ.)

(2001 ല്‍ എ. ഐ. ടി. സി. യുടെ 12ം സംസ്ഥാന സമ്മേളനത്തിന്നനുബന്ധിച്ച്‌ നടത്തിയ ചെറുകഥാ മത്സരത്തിലും ഈ കഥ ഒന്നാം സമ്മാനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടു.)

* * * * *

(1) വലിയ കണ്ണികളായിട്ട്‌ കയറുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ ഇത്‌ പെയ്ത്ത്‌വലക്ക്‌ താങ്ങായിട്ടുപയോഗിക്കുന്നു. (2) മുറിഞ്ഞ തുഴയുടെ കഷണം (3) കടല്‍പ്പന്നി (4) കടല്‍വെള്ളം (5) തോണിയും വലയും സ്വന്തമായുള്ളവര്‍ (6) വീശ്‌ (7) മുഖത്തിന്ന്‌ (8) പുരികം (9) വെള്ളത്തില്‍ പൊങ്ങിനില്‍ക്കാന്‍വേണ്ടി ഇത്‌ വലയുടെ തലപ്പത്ത്‌ കെട്ടുന്നു. (10) കല്ലുകള്‍ കെട്ടിയാണ്‌ വലയുടെ മറുതല വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കുന്നത്‌. (11) പൊക്കാനുള്ള (12) തോണി തൂക്കിയെടുത്ത്‌ കടലിലിറക്കാന്‍ അമരത്തും അണിയത്തും കയറു കുടുക്കിക്കെട്ടി മിനുസത്തില്‍ ഉരുട്ടിയെടുത്ത ഈ മരത്തടികള്‍ കോര്‍ക്കുന്നു. (13) കൂമ്പാരം (14) ഐലമീന്‍ പെയ്ത്തിനുമാത്രം ഉപയോഗിക്കുന്ന ഇടുങ്ങിയ കണ്ണികളോടുകൂടിയ വല. (15) വലയുടെ തലപ്പത്ത്‌ കയറുകൊണ്ടുള്ള മടച്ചില്‍. (16) ചെറുക്കന്‍ (17) മീനും ചോറും (18) പനിയുള്ളതുപോലെ (19) അസുഖം (20) പൊരിച്ച മത്തി (21) കടല്‍ക്കരദേശം (22) കടപ്പുറത്ത്‌ കുട്ടികളുടെ ഒരു കളിയില്‍ ഉപയോഗിക്കാറുള്ള ഒരു പ്രത്യേക 'ചൊല്ല്‌' (23) അടുക്കത്തില്‍ ചെറിയ പല്ലുകളോടു കൂടിയ ഒരു മീന്‍ (24) ക്ഷേത്രത്തിലെ തലയാള്‍ (25) വെള്ളയ്ക്കാ (26) രാശിവെച്ചുനോക്കിയപ്പോള്‍ (27) ഇരുട്ട്‌ (28 ) മൂവന്തി (29) ശാന്തമായ (30) വര്‍ഷകാലത്തെ തിര (31) ശക്‌തിയുള്ള (32) മരിച്ച വീട്ടില്‍ വെത്തിലക്കുള്ള പണവുമായിട്ടേ വിവരം അറിയിക്കപ്പെട്ടവര്‍ സന്ദര്‍ശിക്കാറുള്ളൂ.

3 comments:

  1. പ്രീയപ്പേട്ട, വി.പി.ജീ... കഥകൾ ഇങ്ങനൊക്കെയാവണം... അദി, മദ്ധ്യ, അന്ത്യ മുള്ള കഥ. കഥാഗതിയും.. അവതരണരീതിയും എനിക്ക് വളരെ ഇഷ്ടപ്പേട്ടു.. പണ്ട്, ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” പത്ത് താവണ വായിച്ചപ്പോഴാണ്, ഖസാക്കിലെ ഗ്രാമ്യ ഭാഷയുടെ കൂടെ ഇഴുകി ച്ചേരാൻ പറ്റിയത്.. ഇന്നും വായിക്കുമ്പോഴും ആ നോവലിന്റെ പുതുമ നശിക്കുന്നില്ല.അവിടെയാണ് എഴുത്തുകാരുടെ വിജയ രഹസ്യം. ഇവിടെ താങ്കളും വിജയിച്ചിരിക്കുന്നൂ.എന്തെഴുതീ,എപ്പോൾ എഴുതി എന്നല്ല... എങ്ങനെ എഴുതി എന്നുള്ളതിലാണ് കാര്യം.പൂമാലപ്പോതിതോറ്റവും .നീലിയമ്മത്തോറ്റവും, എന്നു വേണ്ട ഒരുപാട് വായിച്ചിട്ടുള്ളത് കോണ്ടാവാം അടിക്കുറിപ്പുകളെ ക്കൂടുതലായി ആശ്രയിക്കേണ്ടി വന്നില്ലാ. മലബാറിലെ കടല്‍ക്കരദേശത്തെ ഭാഷ ഇവിടെ പരിചയപ്പെടുത്തിയതിന് പ്രത്യേകം പ്രശംസ അർഹിക്കുന്നൂ.
    എങ്കിലും ഒരു നിർദ്ദേശം- മറ്റ് ബ്ലോഗ് വായനക്കാർക്കായി- നമ്പറിട്ടതിന്റെ അടുത്തായി തന്നെ ബ്രാക്കറ്റിൽ, അടിക്കുറിപ്പ് എഴുതിയതിനെ എടുത്തെഴുതിയാൽ നന്നായിരിക്കും. ഇതു വേറേ മാദ്ധ്യമമാണല്ലോ.സ്കോളു നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നൂ. കളളന്താമുവിന്റേയും, പാഞ്ചുവിന്റേയും, വാസുവിന്റേയും ജീവിതമുഹൂർത്തങ്ങളിലൂടെ ഒരു ദേശത്തിന്റെ നാഡീസ്പന്ദനങ്ങൾ ഈ കഥയിലൂടെ തുടി കൊട്ടുന്നൂ. കഥാകാരാ.. ആശംസകൾ.. പിന്നെ എനിക്കിഷ്ടപ്പെട്ട കൂറേയേറെ നല്ല പ്രയോഗങ്ങൾ....” സൃഷ്ടികര്‍ത്താവ്‌ തന്നത്‌ ഇരുട്ടില്‍ കലക്കിത്തേച്ച നിറമാണ്‌ “ “ആഴത്തിന്റെ നിഗൂഢതയില്‍ നിന്ന്‌ പെട്ടെന്ന്‌ പൊന്തിവരുന്ന കടലാനയെക്കാണുമ്പോള്‍ തലക്ക്‌ കൈ വെച്ചുകൊണ്ട്‌ വിളിക്കുന്നു - "തമ്പുരാട്ട്യമ്മേ...” എല്ലാം ഇവിടെ എടുത്തെഴുതുന്നില്ല..... മനോഹരമായ ഒരു കഥ വായിച്ചതിലുള്ള ആമോദത്തോടുകൂടി... ആ നാരായത്തുമ്പിന് ഇനിയും മൂർച്ച കൂടട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്തിച്ച് കൊണ്ട്..... ചന്തുനായർ

    ReplyDelete
  2. മനോഹരമായ ശൈലി.

    ആത്മാവിൽ ചോരപൊടിയുമ്പോൾ ആലംബം നഷ്ടപ്പെട്ട് ഉഴലുന്ന മനുഷ്യാവസ്ഥയുടെ വികാരനിർഭരമായ ചിത്രം അന്ത്യഭാഗത്ത് വായിച്ചെടുക്കാനായി.

    (ചന്തുവേട്ടൻ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഓരോ പ്രാവശ്യവും സ്ക്രോൾ ചെയ്ത് വാക്കുകൾ നോക്കുന്നത് ആസ്വാദനത്തിന്‌ നേരിയതോതിലെങ്കിലും ഒരു വിഘാതമുണ്ടാക്കുന്നുണ്ട്.)

    ReplyDelete
  3. @Satheesh Harippad:
    മനുഷ്യന്റെ വിശ്വാസങ്ങളുടെ കടയ്ക്കല്‍ ആഞ്ഞു പതിക്കപ്പെട്ട മഴുവിന്റെ തലപ്പിലും ചോര പറ്റി നില്‍ക്കുന്നുണ്ട്‌.
    പിന്നെ, അടിക്കുറിപ്പുകള്‍ മുന്‍പുണ്ടായിരുന്നില്ല. കഥാഗാത്രത്തില്‍ അവ തിരുകിവെച്ചത്‌ കൂടുതല്‍ കുഴപ്പം സൃഷ്ടിച്ചുവെന്ന്‌ പലരും മുന്‍പ്‌ അഭിപ്രായപ്പെട്ടു, പ്രസാധകരായ Prabhath Book Houseഉം.
    നിര്‍ദ്ദേശത്തിന്‌ നന്ദി.

    ReplyDelete