Thursday, September 15, 2016

ഓണാശംസകള്‍!

ഓണം വന്നു, മാവേലി വന്നു.
ഓണപ്പൂക്കള്‍ തലകുനിച്ചു.
തെങ്ങോലകളിലൂടെ ഒലിച്ചിറങ്ങിയ സൂര്യകിരണം
ദലങ്ങളില്‍ തൂങ്ങിനിന്ന മഞ്ഞുതുള്ളികളില്‍ വര്‍ണ്ണരാജി പതിപ്പിച്ചു,
മലനാടിന്റെ ചുമപ്പ്‌ കൂട്ടി.
മലയാളമക്കള്‍ തൊഴാനിറങ്ങി. മാവേലി അനുഗമിച്ചു.
മസ്ജിദിലേക്ക്‌, പള്ളിയിലേക്ക്‌, അമ്പലത്തിലേക്ക്‌...
ദേവാലയത്തിന്ന്‌ മറകെട്ടിയ ഭിത്തിയില്‍ ഭഗവദ്ഗീതയിലെ വാക്കുകള്‍-
വായിച്ചും വായിക്കാതെയും തള്ളി നീക്കപ്പെട്ട തുണ്ടു പദങ്ങള്‍:
"നഷ്ടപ്പെട്ടതോര്‍ത്ത്‌ എന്തിന്‌ ദുഃഖിക്കുന്നു?
നഷ്ടപ്പെട്ടത്‌ എന്തെങ്കിലും നീകൊണ്ടുവന്നതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്നും ലഭിച്ചതാണ്‌
ഇന്ന്‌ നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു.
നാളെ അത്‌ മറ്റാരുടേയോ ആകും."

തൊട്ടു താഴെ മാവേലി എഴുതി: "മാനുഷരെല്ലാരുമൊന്നുപോലെ."
ഭിത്തിക്ക്‌ മുകളില്‍ കാലുകളൂന്നി നിന്ന കിളി ആകാശം നോക്കി ചിലച്ചു
ചിറകുലച്ചു ഒരു തൂവല്‍ പൊഴിഞ്ഞു വീണു.
നഷ്ടം അനിവാര്യം, അനിശ്ചിതം.
നഷ്ടമറിയാതെ, നഷ്ടത്തില്‍ വ്യാകുലപ്പെടാതെ,
കോവിലകത്തെ മണിയൊച്ചയുടെ ഉണര്‍വ്വില്‍ വിടര്‍ത്തിയ
ചിറകുകളുടെ നിഴല്‍ ഗീതയിലെ ഉദ്ധരണികളില്‍ വീഴ്ത്തിക്കൊണ്ട്‌
സുരസിദ്ധസ്ഥാനം തേടി കിളി പറന്നുയര്‍ന്നു...