Sunday, December 5, 2010

എന്റെ അനുജത്തി

പ്രിയപ്പെട്ട അനുജത്തീ,

എന്റെ സുഖവിവരങ്ങളാണല്ലോ ഒന്നാമതായി നിനക്കറിയേണ്ടത്‌. എഴുതാം. എന്നെക്കുറിച്ചു മാത്ര മല്ല, എന്റെ കൂട്ടുകാരെക്കുറിച്ചും.

ഞാനും ഇന്ത്യയില്‍നിന്ന്‌ പറന്നെത്തിയ എന്റെ കൂട്ടുകാരും സുഖവും അസുഖവും പങ്കിട്ടെടുക്കു ന്നു.

ഗംഗ എന്ന കുറുക്കുപേരില്‍ വിളിക്കപ്പെടുന്ന എനിക്കു സുഖം. രണ്ടു കുപ്പി ബിയര്‍ ഒരു ഗെയ്മി ന്‌ ബെററടിച്ച്‌ ഒടുക്കം നാലോ ആറോ കുപ്പി ബിയര്‍ കുടിപ്പിക്കുന്ന ക്യേരംബോര്‍ഡ്‌ കളിക്കാരന്‍ രാധാ എന്ന രാധാകൃഷ്ണപ്പണിക്കര്‍ക്ക്‌ പരമസുഖം.

"കാലീ ബേക്കാര്‍ ബാന്താഹോഗയാ." എന്തു പറയുമ്പോഴും കാലീ ബേക്കാറും ബാന്തായും ഇടക്കി ടെ ചേര്‍ത്തുവെച്ചു ബംബായ്‌ ഹിന്തിയില്‍ തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കുന്ന ജോഹന്നാന്‍ എന്ന ജോണ്‍ സോണ്‍സിന്ന്‌ മനസ്സില്‍ വേദന. രണ്ടുകൊല്ലത്തേക്കു വിട്ടുവരേണ്ടിവന്ന ഭാര്യയേയും ഒന്നര വയസ്സുള്ള മകനേയും ഓര്‍ത്ത്‌ തപിച്ചിരിക്കുന്നത്‌ ചിലപ്പോള്‍ കാണുന്നു. താപം അടക്കാന്‍ അവരുടെ ഫോട്ടോ മുമ്പില്‍വെച്ച്‌ നോക്കിയിരിക്കുന്നതും സഹതാപത്തോടെ കാണുന്നു. ഖേദിക്കു ന്നു. അടുത്തുള്ള മദ്രാസിയുടെ ഹോട്ടലില്‍നിന്ന്‌ സസ്യാഹാരത്തിന്റെ പൊതിക്കെട്ടുമായി കയറി വന്ന ഗുഡി എന്ന മൈസൂര്‍ക്കാരന്‍ പട്ടര്‍ വിശപ്പു പെരുകിയപ്പോള്‍ കെട്ട്‌ തുറന്നു ശാപ്പിടാന്‍ തുടങ്ങി. ആര്‍ത്തിയോടെ ഒരു വലീയ ഉരുള വാരിയെടുത്ത്‌ ഉരുട്ടിയപ്പോള്‍ കൈക്കു തടഞ്ഞു, ഒരു ചെമ്മീന്‍ തല! അരിശത്തോടെ പൊതിക്കെട്ട്‌ വാരിക്കൂട്ടി കുപ്പയിലേക്ക്‌ ഊക്കോടെ വലിച്ചെറിഞ്ഞ പ്പോള്‍ നാലുപേജുകളില്‍ കൊള്ളാവുന്ന കോണ്‍ട്രാക്‌ററിലെ ക്ലോസുകള്‍ക്കു കീഴില്‍ നീട്ടിവലിച്ച്‌ സുന്ദരമായി കയ്യൊപ്പ്‌ പതിപ്പിച്ച തന്നെക്കുറിച്ച്‌ സ്വയം ശപിക്കുകയായിരുന്നു.

കിടക്കയില്‍ കമിഴ്ന്നുകിടന്ന്‌ വലിച്ചുപൊട്ടിക്കാനെന്നപോലെ സ്വന്തം പൂണൂലിലേക്ക്‌ വിരലമര്‍ത്തി വിശപ്പു ശമിപ്പിക്കാനുള്ള വഴിയാരാഞ്ഞു കിട്ടാതെ തളര്‍ന്നുറങ്ങിപ്പോയ, ഇന്നലേകളുടെ ആ അടിമ യ്ക്ക്‌ കടലുകള്‍ കടന്നിട്ടും മാമൂലുകളുടെ ചങ്ങലക്കണ്ണികളില്‍നിന്ന്‌ മുക്‌തി കിട്ടിയില്ല. സുഖംതേടിയ ലഞ്ഞ്‌, പ്രേമബന്ധങ്ങള്‍ ചുററിക്കെട്ടിയ കരവലയങ്ങള്‍ അഴിച്ചുമാററി ഒരു വന്‍കരയുടെ മുനമ്പി ലുള്ള ഈ തുരുത്തില്‍, ഒടുക്കം, ഓടിയെത്തി. എന്നിട്ടും, 'അരുത്‌, അരുത്‌' എന്ന്‌ സമുദായം തീര്‍ത്തെ ഴുതിയ നിയമങ്ങളെ പുറംകാലുകൊണ്ടു തട്ടിമാററാന്‍ ആ മെലിഞ്ഞു നീണ്ട സുമുഖനായ ചെറുപ്പ ക്കാരന്‌ നെഞ്ചുറപ്പ്‌ കൈവന്നില്ല. തന്‍മൂലം 'ഗരുഡ'യുടെ ചിറകില്‍ തൂങ്ങിത്തന്നെ തിരിച്ചുപറന്ന്‌ കെട്ടുപാടുകളുടെ മുള്ളുവേലിക്കുള്ളിലേക്ക്‌ കട ന്നുചെല്ലാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്‌തുകഴി ഞ്ഞു.

കുടല്‍മാലകള്‍ക്കിടയിലെവിടെയോ ഒരു തരി കല്ല്‌ കുടുങ്ങിയപ്പോള്‍ വയററില്‍ നോവുകൊണ്ട ഗില്‍ എന്ന മെഹങ്കാസിംഗിന്‌ ‍അസുഖം. ഒരു ആധുനിക പര്‍ണ്ണശാലയുടെ പ്രതിച്ഛായയുള്ള ജൂറോ ങ്ങ്‌ ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ പതിനാലാം നമ്പര്‍ ബെഡ്ഡില്‍ ഒന്നാം ക്ലാസ്‌ ചികിത്സയില്‍ കിടക്കുന്ന ഗില്ലിന്ന്‌, പക്ഷേ, ചിരി.

"ദോ ദിന്‍ കാ ബാദ്‌, ബഡാ ഏക്‌ ഓപ്പറേഷന്‍ ഹോന വാലാ ഹേ, ഫിര്‍ ഭീ യേ സാലാ സര്‍ദാര്‍ജി ഹസ്‌തേ രഹ്ത്താ!"(1) ജോണ്‍ സോണ്‍സിന്‌ അതിശയം.

"മൈതൊ ഓപ്പറേഷന്‍കൊ ഭില്‍കുല്‍ പര്‍വാനഹീ കര്‍ത്താ, ജോണ്‍, മാലൂംഹേ തുംകൊ? യേ മേരാ ചൌത്താ ഓപ്പറേഷന്‍ഹേ!! വോഭീ കമ്പനീകാ കര്‍ച്ചേ മേ."(2) മെഹങ്കാസിംഗ്‌ ഗില്‍ തന്റെ കറുത്ത താടി തടവി. മുററിനിന്ന താടിക്കിടയിലൂടെ വെളുത്ത പല്ലുകള്‍ തിളങ്ങി.

"എടോ ഗംഗാ, സിംഗപ്പൂരില്‍ വന്നതിനുശേഷമുള്ള നിന്റെ ആദ്യത്തെ കഥ നമ്മുടെ സര്‍ദാര്‍ജിയെ ക്കുറിച്ചു തന്നെയാവട്ടെ. " രാധാകൃഷ്ണന്‍: "പേരിന്‌ വിഷമിക്കണമെന്നില്ല- പേട്കാ പത്ഥര്‍."* അതേ രാധാകൃഷ്ണന്‌ ഒരു സംശയംകൂടി: "ഈ പഹയന്റെ കുടല്‍മാലയിലെങ്ങിനെ വന്നുപെട്ടു, ഗംഗാ, ഈ കരിങ്കല്ല്‌?"

"അവന്റെ തലക്കല്ല്‌ തെറിച്ച്‌ കുടലില്‍ വീണതാവും." രാധാകൃഷ്ണന്‍ ചിരിച്ചു. ആ ചിരികണ്ട്‌ പൊതുജനം ചിരിച്ചു. കൊതുജനം മൂളി.

"ഇത്രയും ശുചിത്വം നിറഞ്ഞ സിംഗപ്പൂര്‍ ആശുപത്രിയില്‍ എങ്ങിനെ പെട്ടു കൊതുക്കള്‍?" ജോഹന്നാന്‍.

"കിടക്കുന്നത്‌ മെഹങ്കാസിംഹമല്ലേ?" ഞാന്‍.

"കൊതുകിനും സഹനശക്‌തി കൂടുതലാണോ?" മൈസൂര്‍ക്കാരന്‍ പട്ടര്‍ രാഘവേന്ദ്ര ഗുഡി.

ദുഖ:ത്തിന്റെ അലകള്‍ ആഞ്ഞടിക്കുന്ന ആശുപത്രിയുടെ പരിസരത്തിലും ആഹ്‌ളാദത്തിന്റെ വെള്ളക്കവിടികള്‍ വാരിയെറിയുന്ന ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആശുപത്രിയിലെ അന്തേവാസികള്‍ക്ക്‌ കൌതുകമുളവാക്കി.

കല്ലുപോയ ഗില്‍ ആശുപത്രിവിട്ടു ഗൃഹംപൂകി, വിശ്രമിക്കുന്നു. കമ്പനിച്ചെലവില്‍ തന്നെ.

പിന്നെ, നീ നിന്റെ കാമുകനെക്കുറിച്ച്‌ എഴുതുകയുണ്ടായല്ലോ. കൊള്ളാം. നെടുനീളന്‍ ജീവിതയാത്ര യില്‍ അവസാനത്തെ നാഴികക്കല്ലെത്തുംവരെ യാത്ര തുടരാന്‍ പോന്നത്ര കെട്ടുറപ്പ്‌ നിങ്ങളുടെ ഈ ബന്ധത്തിന്നുണ്ടെന്നു തോന്നുന്നുവെങ്കില്‍, ഒട്ടും സംശയിക്കേണ്ടതില്ല, മററാരെല്ലാമെതിര്‍ത്താലും ഗംഗേട്ടന്‍ നിന്റെ കൂടെയുണ്ട്‌.

ജീവിതചിന്തകളെ പരാമര്‍ശിച്ചുകൊണ്ട്‌ കൂടുതലൊന്നും ഫിലോസഫിയില്‍ ഉന്നതബിരുദം നേടിയ നിന്നോടു പറയണമെന്നില്ലല്ലോ.

ഈ കത്ത്‌ വീട്ടിലെല്ലാവരും വായിക്കട്ടെ.

-സ്വന്തം ഗംഗേട്ടന്‍.

* * *

മറുപടി കിട്ടുന്നതിനുമുമ്പ്‌ ഒരു ടെലഗ്രാം.

ശ്രീദേവി ആത്മഹത്യചെയ്‌തു.

ശ്രീദേവീ,

പ്രേമത്തിന്ന്‌ ഒരൊററ കിളിവാതില്‍ മാത്രമേ ഉള്ളൂ എന്ന്‌ തെററിദ്ധരിച്ച മടയിയായ എന്റെ അനു ജത്തീ, ഭീരുവായ നിന്റെ അന്ത്യം എന്നെ കരയിച്ചില്ല.

ചക്രവാളങ്ങള്‍ മറികടന്ന്‌ ഓടിയകന്ന്‌ ആകാ ശങ്ങള്‍ക്ക്‌ അപ്പുറം എത്തിയപ്പോള്‍ നീ നിന്റെ വിഡ്ഢിത്തം മനസ്സിലാക്കിക്കാണും.

നീ വൈകി. നിനക്കു മാപ്പില്ല.

നിന്റെ ഹൃദയത്തോട്‌ ഒട്ടിനിന്ന എത്ര ഹൃദയങ്ങളാണ്‌ ഇന്നും വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്നത്‌?

സ്വന്തം അമ്മ.

അച്ഛന്‍.

സഹോദരീ സഹോദരന്‍മാര്‍.

ഒട്ടിനിന്ന എല്ലാ ഹൃദയങ്ങളേയും ഒരു സന്ധ്യകൊണ്ട്‌ അടര്‍ത്തിയെറിഞ്ഞ്‌ താന്‍ചെയ്‌ത വലിയൊ രു തെററിനെ അതിനേക്കാള്‍ വലിയൊരു തെററു ചെയ്‌ത്‌ ന്യായീകരിച്ച മണ്ടിപ്പെണ്ണേ, നീ ബിരുദം നേടിയത്‌ എന്തിനാണ്‌?

തങ്ങളുടെ കഷ്ടപ്പാടുകള്‍ നല്‍കി നിന്റെ സുഖം വിലക്കെടുക്കാന്‍ കൊതിച്ചവര്‍; തങ്ങളുടെ ദീനരോദ നങ്ങള്‍ക്കു പകരം നിന്റെ സന്തുഷ്ടി കാംക്ഷിച്ചവര്‍...

നീയറിഞ്ഞോ? അവരിലെ വികാരങ്ങള്‍, പക്ഷെ, നിന്നിലുണ്ടായിരുന്നതുപോലെ വെറും പ്രണയമെ ന്ന ഒററ വികാരം ആയിരുന്നില്ല.

പേരു നല്‍കാന്‍ താത്വികര്‍പോലും തോററുപോയ ആ നിര്‍മ്മല വികാരങ്ങളെക്കുറിച്ച്‌ നിന്റെ ബിരുദ പാഠപുസ്‌തകങ്ങള്‍ നിന്നോട്‌ ഒന്നും പറഞ്ഞുതരികയുണ്ടായില്ലേ?

അത്തരം ഒരു പാഠപുസ്‌തകത്തിന്റെ ചുളിവു കാണാന്‍പോലും സാധിച്ചില്ലെന്നിരുന്നിട്ടും ജീവിത ത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ശക്‌തിമത്തായ എത്രയോ ഒഴുക്കുകളുടെ മുമ്പില്‍ ഒരൂക്കന്‍ ചുമരുപോലെ ചെറുത്ത്‌ മുഖമുയര്‍ത്തിനില്‍ക്കുകയുണ്ടായി ആലിലപോലെ തളര്‍ന്ന മറെറാരു പെങ്ങള്‍...

-അതെനിക്ക്‌ അഭിമാനമായിരുന്നു!

പക്ഷെ, കാലാന്തരങ്ങളില്‍ക്കൂടി കരുപ്പിടിപ്പിച്ച പാറക്കെട്ടുകള്‍ക്കു സമാനമായ ഹൃദയബന്ധങ്ങളും അവയുടെ ഉല്‍കൃഷ്ട പ്രേമവും മനസ്സിലാക്കാന്‍ കെല്‍പ്പില്ലാതെ കേവലം ഒരു മന്ദസ്മിതത്തിന്റെ കുമിളയില്‍ കൂമ്പെടുത്ത ഒരു പ്രണയബതത്തിന്റെ താമരവള്ളിയില്‍ ഒരു കഴുകന്റെ കൊക്ക്‌ അമര്‍ന്നപ്പോള്‍,

ഒരു വെറും ബലിയാടായിട്ട്‌,

ഊഞ്ഞാല്‍കയറിന്റെ തലപ്പത്ത്‌ നീ നിന്റെ സ്വന്തം കഴുത്ത്‌ തൂക്കി. ഇന്നലെവരെ നീയിരുന്ന്‌ ആടി യ ഊഞ്ഞാലയുടെ....

-ഇതെനിക്ക്‌ അപമാനമാണ്‌!

സ്വന്തം ജീവിതത്തിന്‌ പൂര്‍ണ്ണവിരാമം കുറിക്കുന്നതില്‍, ശ്രീദേവീ, നീ ദു:ഖം കണ്ടെത്തിയില്ലെങ്കില്‍ പിന്നെ ഞാനെന്തിന്‌ ദു:ഖിക്കണം?

എന്നിട്ടും, ഒരു രാത്രി മുഴുക്കെ ഇരുന്ന്‌ നിന്നെ ഓര്‍ത്ത്‌ ഈ ജ്യേഷ്ഠന്‍ കരയുകയായിരുന്നു....

-സ്വന്തം ഗംഗേട്ടന്‍.

(മടയനായ ഞാന്‍ എഴുതിവെച്ച ഈ കത്ത്‌ അയക്കേണ്ടത്‌ ഏത്‌ മേല്‍വിലാസത്തിലാണെന്ന്‌ ത്രികാലജ്ഞാനികളായ യോഗിവര്യന്‍മാരേ, നിങ്ങള്‍ പറഞ്ഞുതരൂ)

(1975 സിങ്കപ്പൂരിലെ അശ്രഫ്‌ മെമ്മോറിയല്‍ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കഥ)

(1) "രണ്ടു ദിവസത്തിനുശേഷം വലിയൊരോപ്പറേഷന്‍ നടക്കാന്‍ പോകുന്നു. എന്നിട്ടും ഈ പഹയന്‍ സര്‍ദാര്‍ജി ചിരിച്ചുകൊണ്ടി രിക്കുകയാണ്‌!" (2) "ഞാനീ ഓപ്പറേഷനെ ഒട്ടും ഗൌനിക്കുന്നില്ല. ജോണ്‍, നിനക്കറിയാമോ? ഇതെന്റെ നാലാമത്തെ ഓപ്പറേഷനാണ്‌!! അതും കമ്പ നിയുടെ ചെലവില്‍" *വയററിലെ കല്ല്‌.

2 comments:

Echmukutty said...

ആത്മഹത്യ പലപ്പോഴും ഒരു നിമിഷത്തിന്റെ ആന്ധ്യമാണ്. ചിലപ്പോൾ ഒരു വിജയവുമാണ്. മനുഷ്യന്റെ കാര്യമല്ലേ. ഒന്നും തീർത്തു പറയാൻ കഴിയില്ല.

V P Gangadharan, Sydney said...

നല്ലൊരാശയം പ്രകാശിപ്പിച്ചതിന്ന് നന്ദി!
എച്ച്മുക്കുട്ടീ, ആത്മഹത്യ ഒരിക്കലും ഒരു വിജയമാവില്ല. ഒരു വിജയമുണ്ടെങ്കില്‍തന്നെ അതു ജീവിച്ചനുഭവിച്ചെങ്കിലേ യഥാര്‍ത്ഥത്തില്‍ നിര്‍ണ്ണയിക്കാനാവൂ. അല്ലെങ്കില്‍ അതൊരു വിജയമല്ല! ഒരുനിമിഷത്തിന്റെയല്ല കോടാനുകോടി നിമിഷങ്ങളുടെ ആന്ധ്യതയില്‍ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു പീഢിതനായ വ്യക്തിയെ ബാധിച്ച ചിത്തരോഗത്തിന്റെ ബാഹ്യപ്രകടനം, അതിന്റെ പരമകാഷ്ഠയില്‍ സ്വയം ഏറ്റുവാങ്ങുന്ന അനര്‍ത്ഥമാണത്‌! മനുഷ്യമനസ്സിനെ കണ്ടറിയാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന അഭിജ്ഞരായ മനഃശാസ്ത്രജ്ഞര്‍ അങ്ങിനെ പറയുമ്പോള്‍ ഇക്കണ്ട ആന്ധ്യത ബാധിച്ചയാള്‍ ഒഴിച്ച്‌ മറ്റെല്ലാരും ആ മൊഴി ശരിവെക്കുന്നതും അതുകൊണ്ടുതന്നെ.

2 comments:

  1. ആത്മഹത്യ ഒരിക്കലും വിജയമല്ല. വളരെ ശരി.

    ReplyDelete
  2. അജിത്‌ ഭായ്‌:
    ജീവിത ലക്ഷ്യം, മനസ്സിന്റെ കടിഞ്ഞാണ്‍ പിടിക്കും. ഫ്രോയിഡിയന്‍ തിയറി, അടിസ്ഥാനപരമായി ജീവജാലങ്ങളെ മൗലികമായി നിയന്ത്രിക്കുന്നതില്‍ ലൈംഗികതയ്ക്കുള്ള പ്രസക്തി മുന്‍നിര്‍ത്തി കാണിക്കുന്നുണ്ടെകിലും, ലൈംഗികതയുടെ അതിപ്പ്രസരം ഹാനികരമല്ലെന്നുള്ള ചിന്തയിലേക്കു ഒരിക്കലും നീങ്ങിയിട്ടില്ല. മറിച്ച്‌ അതിന്റെ പ്രവണതകളെ കുറിച്ചു നിരിക്ഷണങ്ങള്‍ നടത്തി, സൂക്ഷ്മവശങ്ങളെ വേര്‍പെടുത്തി കാണിക്കുകയുണ്ടായെന്നു കാണാം. മേല്‍പ്പറഞ്ഞ ലക്ഷ്യബോധം ഒട്ടും ഇല്ലാതെ ലൈംഗികതയിലേക്ക്‌ മനസ്സിനെ വിട്ട്‌ ഏതോ ഒരു മായികലോകത്തില്‍ കടിഞ്ഞാണ്‍ ഇല്ലാതെ കുതിരച്ചാട്ടം നടത്തുന്ന യുവതലമുറ വീണൊടുങ്ങുന്ന ഗര്‍ത്തമാണ്‌ ഈ പാതകം. പക്വതയ്ക്ക്‌ ലോകപരിചയവും ജ്ഞാനവും ആവശ്യമാണല്ലോ. ആത്മസംയമനമില്ലാതെ ജ്ഞാനമെവിടെ? ജ്ഞാനമില്ലാതെ ആത്മസംയമനമെവിടെ? വിരോധാഭാസം തന്നെ!

    ReplyDelete